February 28, 2022
February 28, 2022
ദോഹ : ഖത്തറിനെയും സൗദിയേയും ബന്ധിപ്പിക്കുന്ന ഗൾഫ് റെയിൽവേ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടനെ ആരംഭിക്കുമെന്ന് ഖത്തർ ഗതാഗത മന്ത്രി ജാസിം സെയ്ഫ് അഹ്മദ് അൽ സുലൈതി അറിയിച്ചു. 2009 ലെ ജി. സി.സി ഉച്ചകോടിയിൽ പ്രഖ്യാപിച്ച പദ്ധതിയാണ് ഗൾഫ് റെയിൽവേ. ഈസ്റ്റേൺ അറേബ്യയിലെ ആറ് രാജ്യങ്ങളിലൂടെ കടന്നുപോവുന്ന ഗൾഫ് റെയിൽവേയുടെ ആകെ നീളം 2177 കിലോമീറ്ററാണ്.
യു.എ.ഇ, സൗദി, ഒമാൻ, കുവൈത്ത്, ഖത്തർ, ബഹ്‌റൈൻ എന്നീ രാജ്യങ്ങൾ ഒന്നിച്ചാണ് പദ്ധതിക്കുള്ള പണം മുടക്കുക. ഏതാണ്ട് 250 ബില്യൺ ഡോളർ ചെലവ് പ്രതീക്ഷിക്കുന്ന ഗൾഫ് റെയിൽവേയിൽ, ഓരോ രാജ്യവും തങ്ങളുടെ പരിധിയിലെ ട്രാക്കുകളും സ്റ്റേഷനുകളും നിർമിക്കും. വിസ്തീർണ്ണത്തിൽ മുമ്പിലായതിനാൽ യു.എ.ഇ, സൗദി എന്നീ രാജ്യങ്ങളാണ് പദ്ധതിക്കായി കൂടുതൽ പണം നീക്കിവെക്കുക. 2023 ആവുമ്പോഴേക്കും നിർമാണം പൂർത്തിയാക്കണമെന്നായിരുന്നു ആദ്യ തീരുമാനമെങ്കിലും, കോവിഡ് പ്രതിസന്ധി അടക്കമുള്ള പ്രശ്നങ്ങൾ മുന്നിലുള്ളതിനാൽ ഉദ്ഘാടനം വൈകിയേക്കുമെന്ന സൂചനയും ഖത്തർ ഗതാഗത മന്ത്രി നൽകി. പ്ലാൻ അടക്കമുള്ള എഞ്ചിനീയറിങ് ജോലികൾ ഒക്കെ പൂർത്തീകരിച്ചെന്നും, സ്പോൺസർഷിപ്പ് അടക്കമുള്ള കാര്യങ്ങൾ ഏറെ വൈകാതെ നിർണ്ണയിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഖത്തർ റെയിൽ, ഇത്തിഹാദ് റെയിൽ, ഒമാൻ റെയിൽ തുടങ്ങിയവയ്ക്കാണ് അതത് രാജ്യങ്ങളിലെ നിർമാണചുമതല. പദ്ധതി പ്രാവർത്തികമായാൽ യാത്രക്കും ചരക്കുനീക്കത്തിനും സമാനതകളില്ലാത്ത സൗകര്യമാണ് ഗൾഫ് രാജ്യങ്ങൾക്കിടയിൽ നിലവിൽ വരിക.