January 03, 2022
January 03, 2022
ഫോട്ടോ : ഷാഹിർ അബുബക്കർ
ദോഹ : നിയമം ലംഘിച്ച് രാജ്യത്ത് തുടരുന്ന പ്രവാസികൾക്ക് രേഖകൾ ശരിയാക്കാനുള്ള സമയപരിധി നീട്ടിയതായി ഖത്തർ ആഭ്യന്തരമന്ത്രാലയം അറിയിച്ചു. നേരത്തെ ഡിസംബർ 31 ആവുമ്പോഴേക്കും രേഖകൾ ശരിയാക്കാനായിരുന്നു അന്തിമശാസനം. എന്നാൽ, ഇന്ന് പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെയാണ് 2022 മാർച്ച് 31 സമയം നീട്ടിയതായി അധികൃതർ അറിയിച്ചത്.
കമ്പനികൾക്കും തൊഴിലാളികൾക്കും അവരുടെ സ്റ്റാറ്റസ് നിയമവിധേയമാക്കുന്നതിനുള്ള ഒത്തുതീർപ്പ് തുകയിൽ 50 ശതമാനം ഇളവ് ലഭിക്കുന്നുണ്ട് എന്നുറപ്പാക്കാനാണ് സമയപരിധി നീട്ടിയത് എന്ന് അധികൃതർ വിശദീകരിച്ചു. കമ്പനി ഉടമകളും, തൊഴിലാളികളും സമയപരിധി നീട്ടണമെന്ന അപേക്ഷയുമായി രംഗത്തെത്തിയിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് തീരുമാനം. സെർച്ച് ആൻഡ് ഫോളോ അപ്പ് വിഭാഗത്തിൽ അപേക്ഷ നൽകിയാണ് രേഖകൾ ശരിയാക്കേണ്ടത് എന്നും അധികൃതർ കൂട്ടിച്ചേർത്തു. ഇതിനായി ഉമ്മുസലാൽ, മുസൈമീർ, അൽവക്ര, അൽ റയ്യാൻ എന്നിവിടങ്ങളിൽ പ്രത്യേക കേന്ദ്രങ്ങളുണ്ട്.