December 30, 2022
December 30, 2022
ന്യൂസ്‌റൂം ബ്യുറോ
ദോഹ :നൂറ്റാണ്ടിന്റെ സ്നേഹവുമായികളിക്കളം വിട്ട പെലെയെ ഖത്തറിലെയും അയൽരാജ്യങ്ങളിലെയും മുതിർന്ന കളിയാരാധകർ ഓർക്കുന്നത് ഗൾഫ് രാജ്യങ്ങളിലെ ഇന്നത്തെ ഫുട്‍ബോൾ പ്രണയത്തിന് തുടക്കമിട്ട താരമെന്ന നിലയിൽ കൂടിയാണ്.ഖത്തര്‍ ലോകകപ്പോടെ ഗൾഫ് രാജ്യങ്ങളിൽ അണപൊട്ടിയ ഫുട്‍ബോൾ ലഹരിക്ക് കാരണക്കാരനായത് കറുത്ത മുത്തിന്റെ വർഷങ്ങൾക്ക് മുമ്പുള്ള പശ്ചിമേഷ്യൻ പര്യടനമാണെന്ന് പഴമക്കാർ ഓർക്കുന്നു.
ചിലിയിൽ നടന്ന 1962 ലെ ലോകകപ്പിൽ ബ്രസീൽകിരീടമുയർത്തി 3 വർഷത്തിന് ശേഷം 1965 ൽ നടത്തിയ അൾജീരിയ സന്ദർശനമാണ് പെലെയുടെ അറബ് മേഖലയിലേക്കുള്ള ആദ്യ സന്ദര്ശനമായി കണക്കാക്കുന്നത്.അൾജീരിയൻ പ്രസിഡന്റിന്റെ പ്രത്യേക ക്ഷണപ്രകാരമാണ്."സാംബ" ടീം അൾജീരിയയിലെത്തിയത്.പടിഞ്ഞാറൻ മേഖലയിലെ ഓറാനിലെ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന സൗഹൃദ മത്സരത്തിൽ 3-0 ന് ഗ്രീൻസിനെ പരാജയപ്പെടുത്തി ബ്രസീൽ ജേതാക്കളായി.
ഗൾഫിലേക്കുള്ള പെലെയുടെ ആദ്യ 1971 ൽ സൗദി അറേബ്യയിലേക്കായിരുന്നു. ഫൈസൽ ബിൻ ഫഹദ് രാജകുമാരന്റെ ക്ഷണപ്രകാരമാണ് പെലെയും സാന്റോസും സൗദി സന്ദർശിച്ചത്.0-3ന് സൗദി ദേശീയ ടീമിനെ പരാജയപ്പെടുത്തിയാണ് പെലെയും സംഘവും സൗദി വിട്ടത്.പിന്നാലെ 1972-ൽ കറുത്ത മുത്ത് ആദ്യമായി ഈജിപ്തിൽ എത്തി.സാന്റോസും ഈജിപ്ഷ്യൻ അൽ-അഹ്‌ലിയും തമ്മിലായിരുന്നു മൽസരം.പെലെ നേടിയ രണ്ട് ഗോളുകൾ ഉൾപെടെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ഈജിപ്തിനെ സാന്റോസ് വീഴ്ത്തിയത്.
തൊട്ടടുത്ത വർഷം 1973-ൽ പെലെയും സാന്റോസും ഖത്തറും സന്ദർശിച്ചു. ദോഹ സ്റ്റേഡിയത്തിൽ അൽ-അഹ്‌ലിയുമായായിരുന്നു അത്തവണത്തെ സൗഹൃദ മൽസരം.അറബ് ഗൾഫ് രാജ്യങ്ങളിലെ പ്രകൃതിദത്ത പുൽത്തകിടിയുള്ള ആദ്യ സ്റ്റേഡിയമായ ദോഹ സ്റ്റേഡിയത്തിൽ ബ്രസീലിയൻ സാന്റോസിനും പെലെയ്ക്കുമെതിരായ ചരിത്രപരമായ മത്സരത്തിന്റെ വിശേഷങ്ങൾ അൽ അഹ്ലിയുടെ പഴയകാല താരങ്ങളായ ബയൂമി ഇസക്കും മുഹമ്മദ് അൽ-സിദ്ദിഖിക്കും ഇപ്പോഴും കോരിത്തരിപ്പിക്കുന്ന ഓർമയാണ്.
"മത്സര ഫലം എന്തായാലും ഞങ്ങൾക്ക് അതൊരു ചരിത്ര നിമിഷമായിരുന്നു. ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങൾ. ജീവിക്കുന്ന ഇതിഹാസമായ പെലെയെ നേരിൽ കാണുന്നത് ഞങ്ങൾക്ക് അത്രയേറെ പ്രധാനപ്പെട്ടതായിരുന്നു"-ബയൂമി അൽ ശർഖ് പ ത്രത്തോട് പറഞ്ഞു.
അതേ വർഷം 1973-ൽ കുവൈത്തിൽ, ബ്രസീലിയൻ സാന്റോസും കുവൈത്ത് ഖാദിസിയയും തമ്മിൽ ഷുവൈഖ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ നടന്ന സൗഹൃദ മത്സരത്തിലും പെലെ കളിച്ചു.ഏകദേശം 30,000 കാണികളെ സാക്ഷിയാക്കി നടന്ന മത്സരം 1-1 ന് സമനിലയിൽ പിരിഞ്ഞു. പെലെ നേടിയ ഏക ഗോളിന് മറുപടി നൽകിയ ജാസിം യാക്കൂബ് അക്കാലത്ത്"കുവൈത്ത് പെലെ" എഎന്നാണ് അറിയപ്പെട്ടിരുന്നത്.