November 08, 2021
November 08, 2021
വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ നടത്തിയ നോട്ട് നിരോധനമെന്ന തുഗ്ലക്കിയൻ തീരുമാനം ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയുടെ അടിത്തറ ഇളക്കിയിട്ട് ഇന്നേക്ക് അഞ്ചുവർഷം. കള്ളപ്പണത്തിന്റെ ഒഴുക്കിന് അന്ത്യമാവുമെന്നും, ഡിജിറ്റൽ പണമിടപാടിലേക്ക് ഇന്ത്യ മുന്നേറുമെന്നും, ഓരോ പൗരന്റെയും അക്കൗണ്ടിൽ 15 ലക്ഷം പ്രത്യക്ഷപ്പെടുമെന്നതടക്കം നിരവധി പ്രഖ്യാപനങ്ങളുമായാണ് 2016 നവംബർ 8 ന് നോട്ടുനിരോധനം നടപ്പിലാക്കിയത്. കണക്കുകൂട്ടിയതിന്റെ നേർവിപരീത സംഭവവികാസങ്ങൾക്കാണ് പിന്നീട് രാജ്യം സാക്ഷ്യം വഹിച്ചത്. ബാങ്കുകളിലെ നീണ്ട നിരകളിൽ ആളുകൾ തളർന്ന് വീണ് മരണമടഞ്ഞതും, സാമ്പത്തികഭദ്രത അവകാശപ്പെടാനില്ലാത്ത സാധാരണക്കാർ തൊഴിലില്ലായ്മ അടക്കമുള്ള പ്രതിസന്ധികളെ നേരിടേണ്ടി വന്നതും ഇന്ത്യ ഇന്നും മറന്നിട്ടില്ല.
തത്കാലം ക്ലേശങ്ങൾ സഹിക്കേണ്ടി വന്നാലും, നോട്ടുനിരോധനം ഭാവിയിൽ രാജ്യത്തിന് നേട്ടങ്ങൾ നൽകുമെന്നായിരുന്നു കേന്ദ്രത്തിന്റെ അവകാശവാദം. അതും തെറ്റായിരുന്നുവെന്ന് കാലം ഏറെ വൈകാതെ തെളിയിച്ചു. നിരോധിച്ച നോട്ടുകൾ ഏറെക്കുറെ മുഴുവനായും ബാങ്കുകളിൽ തിരിച്ചെത്തിയെന്ന് റിസർവ് ബാങ്ക് അറിയിച്ചതോടെ കള്ളപ്പണം ഇനി ഒഴുകില്ലെന്ന വാദം അമ്പേ പരാജയപ്പെട്ടു. 2021 ജൂലായിൽ കേന്ദ്രസർക്കാർ രാജ്യസഭയിൽ നൽകിയ കണക്കുകൾ പ്രകാരം 2018 മുതൽ ചെറുതും വലുതുമായ 2, 38, 223 കമ്പനികളാണ് അടച്ചുപൂട്ടിയത്. രാജ്യത്തിന്റെ വളർച്ചാ നിരക്ക് കുത്തനെ കൂപ്പുകുത്തിയതിലും നോട്ടുനിരോധനം വഹിച്ച പങ്ക് ചെറുതല്ല. ഏറെ കൊട്ടിഘോഷിച്ച് പുറത്തിറക്കിയ 2000 ത്തിന്റെ നോട്ടിന് വിപണിയിൽ കാര്യമായ ചലനമുണ്ടാക്കാൻ കഴിഞ്ഞതുമില്ല. കൂനിന്മേൽ കുരുവെന്ന പോലെ കോവിഡ് പ്രതിസന്ധിയും കടന്നുവന്നതോടെ ചക്രശ്വാസം വലിക്കുകയാണ് ഇന്ത്യയെന്ന രാജ്യവും അതിന്റെ സമ്പത്ത് ഘടനയും.