February 10, 2022
February 10, 2022
ദോഹ : ലോകത്തെ മുഴുവൻ ബാധിച്ച മഹാമാരിക്കിടയിലും, ലോകകപ്പിനെ മികച്ചതാക്കാൻ ഖത്തർ നടത്തുന്ന പരിശ്രമങ്ങളെ പ്രകീർത്തിച്ച് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ. ഭാവിയിൽ നടക്കാനിരിക്കുന്ന അന്താരാഷ്ട്ര ടൂർണമെന്റുകൾക്ക് ഖത്തറിന്റെ ആതിഥ്യത്തെ മാതൃകയാക്കാമെന്നും ഇൻഫന്റിനോ അഭിപ്രായപെട്ടു. 32 ലോകരാജ്യങ്ങൾ മാറ്റുരയ്ക്കുന്ന ലോകകപ്പ്, നവംബർ 21 മുതൽ ഡിസംബർ 18 വരെയാണ് ഖത്തറിൽ അരങ്ങേറുന്നത്.
കൊറോണയുടെ ഉത്ഭവത്തിന് ശേഷം ഇതാദ്യമായാണ് കാണികളെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിച്ചുകൊണ്ട് ഒരു ലോകോത്തര കായിക പരിപാടി അരങ്ങേറുന്നത്. കഴിഞ്ഞ വർഷം നടന്ന ടോക്കിയോ ഒളിമ്പിക്സിലും, ഇപ്പോൾ ചൈനയിൽ നടന്നുകൊണ്ടിരിക്കുന്ന വിന്റർ ഒളിമ്പിക്സിലും കാണികളുടെ പ്രവേശനം നിയന്ത്രിച്ചിരുന്നു. ഖത്തർ ലോകകപ്പിനെ മികച്ച ലോകകപ്പ് മാത്രമല്ല, ആരോഗ്യകരമായ ലോകകപ്പ് ആക്കാനും ഖത്തറിന് ശേഷിയുണ്ടെന്നും ഫിഫ പ്രസിഡന്റ് അഭിപ്രായപ്പെട്ടു. ലോകാരോഗ്യ സംഘടനയുടെ തലവനായ ടെഡ്റോസ് അഥനോമും ഖത്തറിനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ലോകകപ്പിന്റെ മുന്നൊരുക്കങ്ങളിൽ ലോകാരോഗ്യ സംഘടന പൂർണ തൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. ലോകകപ്പിന്റെ ടിക്കറ്റ് വില്പനയുടെ ആദ്യഘട്ടത്തിൽ മാത്രം 17 മില്യൺ ആളുകളാണ് ടിക്കറ്റിനായി രംഗത്തെത്തിയത്.