November 30, 2021
November 30, 2021
ദോഹ : അറബ് മേഖലയിലെ 16 ടീമുകൾ മാറ്റുരയ്ക്കുന്ന പ്രഥമ ഫിഫ അറബ് കപ്പ് ടൂർണമെന്റിന് ഇന്ന് തുടക്കമാവും. മിഡിൽ ഈസ്റ്റിലെ 10 രാജ്യങ്ങൾക്കൊപ്പം ആറ് ആഫ്രിക്കൻ രാജ്യങ്ങളും ടൂർണമെന്റിൽ മത്സരിക്കാൻ ഇറങ്ങുന്നുണ്ട്. വ്യത്യസ്ത സ്റ്റേഡിയങ്ങളിലായി നാല് മത്സരങ്ങളാണ് ആദ്യദിനത്തിൽ അരങ്ങേറുന്നത്.
അൽ ബൈത്ത് സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ ഖത്തർ അമീർ ഷെയ്ഖ് തമിം ബിൻ ഹമദ് അൽ താനി ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. ആതിഥേയരായ ഖത്തറും ബഹ്‌റൈനും തമ്മിലാണ് അൽ ബെയ്ത്തിലെ ആദ്യപോരാട്ടം. മറ്റ് വേദികളിലായി ടുണീഷ്യ-മൗറിഷ്യാന, ഇറാഖ്-ഒമാൻ, യുഎഇ-സിറിയ മത്സരങ്ങളും ഇന്ന് നടക്കും. 16 ടീമുകളെ നാല് ഗ്രൂപ്പുകളാക്കി തിരിച്ച് നടക്കുന്ന ആദ്യഘട്ടത്തിൽ നിന്നും എട്ട് ടീമുകൾ ക്വാർട്ടർഫൈനലിലേക്ക് മുന്നേറും.
ഗ്രൂപ്പ് എ : ഖത്തർ, ഇറാഖ്, ഒമാൻ, ബഹ്‌റൈൻ
ഗ്രൂപ്പ് ബി : ടുണീഷ്യ, യുഎഇ, സിറിയ, മൗറിഷ്യാന
ഗ്രൂപ്പ് സി : മൊറോക്കോ, സൗദി, ജോർദാൻ, ഫലസ്തീൻ
ഗ്രൂപ്പ് ഡി : അൾജീരിയ, ഈജിപ്ത്, ലെബനൻ, സുഡാൻ