February 19, 2022
February 19, 2022
ദോഹ : പ്രകൃതിവാതക നിർമാണപ്ലാന്റുകൾ മുന്നറിയിപ്പില്ലാതെ അടച്ചിട്ടെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് ഖത്തർ ഗ്യാസ് കോർപറേഷൻ. പ്ലാന്റിലെ രണ്ട് യൂണിറ്റുകൾ പൊടുന്നനെ ഉത്പാദനം നിർത്തിയെന്നും, ഇത് കാരണം യൂറോപ്പിൽ ഇന്ധന പ്രതിസന്ധി ഉടലെടുക്കുമെന്നും ഇന്നലെ മുതലാണ് വാർത്തകൾ പരന്നത്.
എന്നാൽ, പ്ലാന്റുകൾക്ക് ഒരു കുഴപ്പവുമില്ലെന്നും, ഉത്പാദനം സാധാരണ തോതിൽ നടക്കുന്നുണ്ടെന്നും ഖത്തർ ഗ്യാസ് അറിയിച്ചു. അറ്റകുറ്റപ്പണികൾക്കായാണ് രണ്ട് പ്ലാന്റുകളുടെ പ്രവർത്തനം താൽകാലികമായി നിർത്തിവെച്ചതെന്നും, ഇത് ഉപഭോക്താക്കളെ മുൻകൂട്ടി അറിയിച്ചിരുന്നെന്നും ഖത്തർ ഗ്യാസ് പ്രസ്താവിച്ചു. കൃത്യമായ സംവിധാനത്തിലാണ് ഇന്ധന ഉത്പാദനം നടക്കുന്നതെന്നും, അടിയന്തര ഘട്ടങ്ങളുണ്ടായാൽ നേരിടാൻ സജ്ജരാണെന്നും ഖത്തർ ഗ്യാസ് കൂട്ടിച്ചേർത്തു. ലോകത്തിന്റെ വിവിധ ഭാഗത്തുള്ള തങ്ങളുടെ ഉപഭോക്താക്കൾക്ക് കുറ്റമറ്റ സേവനം നൽകാൻ, വർഷം തോറും അറ്റകുറ്റപണികൾ നടത്തേണ്ടി വരാറുണ്ടെന്നും, ഇത് സ്വാഭാവികമായ പ്രക്രിയ ആണെന്നും ഖത്തർ ഗ്യാസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.