April 06, 2022
April 06, 2022
ദോഹ: ലോക കപ്പ് രണ്ടാം ഘട്ട ടിക്കറ്റ് വിൽപ്പന തുടങ്ങിയതിന് പിന്നാലെ ഫിഫാ വെബ്‌സൈറ്റിൽ കയറാൻ മണിക്കൂറുകൾ നീണ്ട കാത്തിരിപ്പ്. ടിക്കറ്റ് ബുക്ക് ചെയ്യാൻ ലോകമെമ്പാടും നീണ്ട ഓൺലൈൻ ക്യു രൂപപ്പെട്ടതായി അന്താരാഷ്ട്ര വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.ഇന്നലെ (ഏപ്രിൽ 5) തുടങ്ങിയ രണ്ടാം ഘട്ടത്തിൽ നറുക്കെടുപ്പിലൂടെയാണ് ടിക്കറ്റ് വിജയികളെ തിരഞ്ഞെടുക്കുന്നത്. ഏപ്രിൽ 28 വരെ അപേക്ഷിക്കാം.
ടിക്കറ്റിന് അപേക്ഷിക്കുന്നതിന് വേണ്ടി ഫിഫ വെബ്സൈറ്റിൽ പ്രവേശിക്കാൻ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്നതായി ആരാധകർ സമൂഹ മാധ്യമങ്ങളിലൂടെ പരാതിപ്പെട്ടതായി എ.എഫ്.പി റിപ്പോർട്ട് ചെയ്തു.
"ഞാൻ രാവിലെ ആറ് മണി വരെ ശ്രമിക്കുകയായിരുന്നു. ടിക്കറ്റ് ലഭിക്കാൻ നാല് ഇമെയിൽ അക്കൗണ്ടുകൾ ഉണ്ടാക്കി അപേക്ഷ നൽകി. ഓരോ പ്രാവശ്യവും ഒരു മണിക്കൂറിലധികം ഓൺലൈൻ ക്യുവിൽ നിൽക്കേണ്ടി വന്നു," ഒരു ഫുട്ബാൾ ആരാധകൻ ട്വിറ്ററിൽ കുറിച്ചു.
ചരിത്രത്തിലാദ്യമായി ഒരു ദിവസം രണ്ട് മാച്ചുകൾ കാണാൻ അപേക്ഷിയ്ക്കാമെന്നതും ഈ ലോക കപ്പിന്റെ പ്രത്യേകതയാണ്. സ്റ്റേഡിയങ്ങൾ അടുത്തടുത്ത് സ്ഥിതി ചെയ്യുന്നു എന്നതാണ് ഇതിന് കാരണം.
കമ്പ്യൂട്ടർ നറുക്കെടുപ്പിലൂടെയാണ് ടിക്കറ്റ് വിജയികളെ തിരഞ്ഞെടുക്കുക. മെയ് 31 ഓടെ ആർക്കെല്ലാം ടിക്കറ്റ് ലഭിച്ചു എന്നറിയാം. ആദ്യ റൗണ്ടിൽ എട്ട് ലക്ഷം ടിക്കറ്റുകൾ വിറ്റു. 30 ലക്ഷം ടിക്കറ്റുകളാണ് എല്ലാ മത്സരങ്ങൾക്കുമായി ലഭ്യമായിട്ടുള്ളത്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക