November 29, 2021
November 29, 2021
ദോഹ : പ്രവാസികൾക്കും സ്വദേശികൾക്കും ഉൾപ്പെടെ എല്ലാവർക്കും ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നിർബന്ധമാക്കാനുള്ള ഒരുക്കത്തിലാണ് ഖത്തർ ഭരണകൂടം. ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ആരോഗ്യമന്ത്രാലയത്തിന്റെ ഉപദേശകനായ ഖാലിദ് ബിൻ അബ്ദുൾറഹ്മാൻ അൽ മുഖെസിബ്. ഖത്തർ ചേംബറിന്റെ ഇൻഷുറൻസ് കമ്മിറ്റിയുടെ യോഗത്തിലെ തീരുമാനങ്ങളെ കുറിച്ചാണ് മുഖെസിബ് പ്രസ്താവന നടത്തിയത്.
ആരോഗ്യ ഇൻഷുറൻസിന്റെ കീഴിൽ വരുന്ന പ്രവാസികൾക്ക് സ്വകാര്യമേഖലയിലാണ് ചികിത്സ ഒരുക്കുക. സ്വദേശികൾക്ക് ഗവണ്മെന്റിന്റെ കീഴിലുള്ള ആശുപത്രികളിൽ ചികിത്സ നൽകും. അതേസമയം, സ്വകാര്യമേഖലയിൽ ചികിത്സ ലഭ്യമല്ല എങ്കിൽ പ്രവാസികൾക്കും ഗവണ്മെന്റ് മേഖലയിൽ ചികിത്സ നേടാൻ കഴിയും. രാജ്യത്തെ മുഴുവൻ ഇൻഷുറൻസ് കമ്പനികളെയും ഒരു ഓൺലൈൻ ആപ്ലികേഷൻ വഴി ക്രോഡീകരിക്കാൻ തീരുമാനിച്ചതായും മുഖെസിബ് അറിയിച്ചു. ഇൻഷുറൻസ് നിർബന്ധമാക്കുന്നതോടെ പൊതു-സ്വകാര്യ ആരോഗ്യമേഖലകൾക്ക് ഇടയിലെ ഏകോപനം കൂടുതൽ എളുപ്പമാവുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്.