April 03, 2022
April 03, 2022
ദോഹ : ലോകകപ്പ് പോരാട്ടങ്ങൾക്ക് ചൂടും ചൂരുമേറുമെങ്കിലും, സ്റ്റേഡിയങ്ങൾ തണുക്കും. ഖത്തറിലെ മുഴുവൻ ലോകകപ്പ് സ്റ്റേഡിയങ്ങളിലും എയർ കണ്ടീഷനിംഗ് സംവിധാനം സ്ഥാപിക്കാനുള്ള നടപടികൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. ഫുട്‍ബോൾ ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് ടൂർണമെന്റ് നവംബർ - ഡിസംബർ മാസങ്ങളിലായി വിരുന്നെത്തുന്നത്. സാധാരണ ജൂൺ - ജൂലൈ മാസങ്ങളിൽ അരങ്ങേറാറുള്ള ലോകകപ്പ്, ഖത്തറിലെ കാലാവസ്ഥ കാരണമാണ് നവംബറിലേക്ക് മാറ്റിയത്.
ലോകകപ്പ് നടക്കാറുള്ള ജൂൺ - ജൂലൈ മാസങ്ങളിൽ, ഖത്തറിലെ ശരാശരി അന്തരീക്ഷ താപനില 42 ഡിഗ്രി സെൽഷ്യസാണ്. നവംബർ - ഡിസംബർ മാസങ്ങളിൽ ഇത് 24 ഡിഗ്രി സെൽഷ്യസായി താഴുമെങ്കിലും, കൂടുതൽ തണുപ്പ് പകരാനുള്ള തീരുമാനത്തിലാണ് ഖത്തർ. ഇതിന് മുന്നോടിയായാണ് സ്റ്റേഡിയങ്ങളിൽ എയർ കണ്ടീഷനിംഗ് സ്ഥാപിച്ചത്. ഖത്തർ യൂണിവേഴ്സിറ്റിയുടെ സൗകര്യത്തോടെയാണ് സൗരോർജത്തിൽ പ്രവർത്തിക്കുന്ന പ്രത്യേക കൂളിംഗ് സിസ്റ്റം തയ്യാറാക്കിയത്. അന്തരീക്ഷത്തിലെ വായുവിനെ തണുപ്പിക്കുന്നതിനോടൊപ്പം, ശുചീകരിക്കുക കൂടി ചെയ്യുന്നുണ്ടെന്നും പദ്ധതിയുടെ സൂത്രധാരനായ ഡോക്ടർ അബ്ദുൾ അസീസ് അബ്ദുൾ ഗാനി ഫിഫയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇതിനാൽ, അലർജിയുടെ പ്രശ്നങ്ങൾ ഉള്ളവർക്ക് പോലും ലോകകപ്പ് സുഖകരമായി ആസ്വദിക്കാൻ കഴിയുമെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.