January 07, 2021
January 07, 2021
ദോഹ: ഖത്തറില്‍ കൊവിഡ്-19 പ്രതിരോധ വാക്‌സിന്‍ ലഭിക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ ഓരോ രണ്ടാഴ്ചയിലും പുതുക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ വാക്‌സിനേഷന്‍ വിഭാഗം മേധാവി ഡോ. സോഹ അല്‍ ബയാത്. അമേരിക്കന്‍ കമ്പനിയായ മൊഡേണയും എന്‍.ഐ.എ.ഐ.ഡിയും ബി.എ.ആര്‍.ഡി.എയും സംയുക്തമായി വികസിപ്പിച്ച മൊഡേണ വാക്‌സിന്റെ (mRNA-1273) ആദ്യ ബാച്ച് ഖത്തറില്‍ ഉടന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞു.
ഇന്‍സ്റ്റഗ്രാമിലെ തത്സമയ സെഷനിലൂടെ പൊതുജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അവര്‍. നിലവിൽ ഫൈസര്‍ ആന്‍റ് ബയോഎന്‍ടെക്കിന്‍റെ വാക്സിനാണ് ഖത്തറിൽ നൽകുന്നത്.
'നമ്മള്‍ കൊവിഡ്-19 വാക്‌സിനേഷന്റെ ആദ്യഘട്ടത്തിലാണ്. ഇപ്പോള്‍ 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും സങ്കീര്‍ണ്ണമായ രോഗങ്ങള്‍ ഉള്ളവര്‍ക്കും മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് വാക്‌സിന്‍ ലഭിക്കുക. വാക്‌സിനേഷന്റെ അടുത്ത ഘട്ടത്തില്‍ ഇത് വിപുലീകരിക്കും. ഓരോ രണ്ടാഴ്ച കൂടുമ്പോഴും വാക്‌സിന്‍ ലഭിക്കാനുള്ള പ്രായപരിധി, ആരോഗ്യസ്ഥിതി, അര്‍ഹരായ ആളുകള്‍ എന്നിവയില്‍ നിങ്ങള്‍ മാറ്റം കാണും.' -ഡോ. സോഹ അല്‍ ബയാത് പറഞ്ഞു.
കൊവിഡ്-19 വാക്‌സിനേഷനെ കുറിച്ച് പൊതുജനാരോഗ്യ മന്ത്രാലയം നടത്തുന്ന പ്രഖ്യാപനങ്ങള്‍ കൃത്യമായി നിരീക്ഷിക്കാന്‍ അവര്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. മൊഡേണ വാക്‌സിന്റെ ആദ്യ ഷിപ്പ്‌മെന്റ് ഉടന്‍ ഖത്തറിലെത്തുമെന്നും അവര്‍ പറഞ്ഞു.
'കൊവിഡ്-19 വാക്‌സിനു വേണ്ടി രണ്ട് കമ്പനികളുമായാണ് ഖത്തര്‍ കരാറിലേര്‍പ്പെട്ടിരിക്കുന്നത്. ഇതില്‍ ഫൈസര്‍-ബയോണ്‍ടെക് വാക്‌സിനാണ് നിസവില്‍ ഖത്തറില്‍ ജനങ്ങള്‍ക്ക് നല്‍കുന്നത്. രണ്ടാമത്തെ കമ്പനിയായ മൊഡേണയില്‍ നിന്നുള്ള ആദ്യ ബാച്ച് ഉടന്‍ ലഭിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.' -അവര്‍ പറഞ്ഞു.
'16 വയസിന് മുകളില്‍ പ്രായമുള്ളവരിലാണ് വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തിയത്. നിലവില്‍ 12 വയസിന് മുകളില്‍ പ്രായമുള്ള കുട്ടികളില്‍ ക്ലിനിക്കല്‍ ട്രയല്‍ നടക്കുകയാണ്. അതിന്റെ സുരക്ഷസംബന്ധിച്ചും ഫലപ്രാപ്തി സംബന്ധിച്ചുമുള്ള ഡാറ്റ ഞങ്ങള്‍ക്ക് ലഭിച്ചു കഴിഞ്ഞാല്‍ കുട്ടികളെ കൂടി വാക്‌സിനേഷന്‍ ക്യാമ്പെയിനില്‍ ഉള്‍പ്പെടുത്തും.' -ഡോക്ടര്‍ പറഞ്ഞു.
ഫൈസര്‍-ബയോണ്‍ടെക് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ആര്‍ക്കും ഇതുവരെ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വാക്‌സിന്‍ സ്വീകരിച്ച ചിലര്‍ക്ക് ചെറിയ അലര്‍ജി റിപ്പോര്‍ട്ട് ചെയ്തു. ഇത് തികച്ചും സാധാരണമാണ്. കൂടാതെ കുത്തിവയ്‌പ്പെടുത്താല്‍ ഏതാനും മണിക്കൂറുകള്‍ മുതല്‍ 24 മണിക്കൂര്‍ വരെ നീണ്ടു നില്‍ക്കുന്ന വേദനയും സാധാരണയാണ്. എന്നാല്‍ വാക്‌സിന്‍ സ്വീകരിച്ച് 24 മണിക്കൂറുകള്‍ക്കപ്പുറം ഒന്നുമില്ല. വാക്‌സിന്‍ സ്വീകരിച്ച ശേഷം അലര്‍ജി റിപ്പോര്‍ട്ട് ചെയ്തവര്‍ ഉടന്‍ ഡോക്ടറെ സമീപിക്കണമെന്നും ഡോ. സോഹ അല്‍ ബയാത് പറഞ്ഞു.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.