November 23, 2021
November 23, 2021
ദോഹ : രാജ്യത്തെ വൈദ്യുതി നിരക്കിൽ മാറ്റം വരുത്തിയിട്ടില്ലെന്നും, ബിൽ സംഖ്യ ഉയരാൻ കാരണം സ്മാർട്ട് മീറ്ററുകൾ അല്ലെന്നും കഹ്റമ വ്യക്തമാക്കി. ചില ഉപഭോക്താക്കൾക്ക് ബിൽ തുക വർധിച്ചതായി പരാതി ഉയർന്നതിന് പിന്നാലെയാണ് കഹ്റമ ട്വിറ്ററിലൂടെ വിശദീകരണകുറിപ്പ് പുറത്തുവിട്ടത്.
സ്മാർട്ട് മീറ്ററുകൾ കൃത്യമായ അളവ് രേഖപ്പെടുത്തുന്നതിനാൽ ആവാം ബിൽ തുക വർധിക്കുന്നത് എന്നാണ് കഹ്റമയുടെ അനുമാനം. ഏകദേശ കണക്ക് എടുക്കാതെ കൃത്യമായി അളവ് രേഖപ്പെടുത്തുന്ന ആറ് ലക്ഷം സ്മാർട്ട് മീറ്ററുകൾ കൂടി സ്ഥാപിക്കാൻ തീരുമാനിച്ചതായും കഹ്റമ അറിയിച്ചു. ഇതോടൊപ്പം, ജല-വൈദ്യുതി ബില്ലുകൾക്കൊപ്പം സാനിറ്റൈസേഷൻ ബില്ലും ഉൾപെടുത്തിയതിനെ പറ്റിയും കഹ്റമ പരാമർശിച്ചു. അഷ്‌ഗാലിന്റെ കീഴിൽ നടക്കുന്ന സാനിറ്റൈസേഷൻ സർവീസുകൾക്ക് വെള്ളത്തിനുള്ള ബില്ലിന്റെ 20 ശതമാനം ആണ് കഹ്റമ ഈടാക്കുക. 2021 ജനുവരി മുതലാണ് ഈ നിയമം പ്രാബല്യത്തിൽ വന്നത്.