February 05, 2022
February 05, 2022
ദോഹ : ഫുട്ബോൾ ലോകകപ്പിനുള്ള മുന്നൊരുക്കങ്ങൾ പടിപടിയായി പൂർത്തിയാക്കുകയാണ് ഖത്തർ. നവംബറിൽ, മിഡിൽ ഈസ്റ്റ് മേഖലയുടെ ചരിത്രത്തിൽ ആദ്യമായി അറേബ്യൻ മണ്ണിൽ ലോകകപ്പ് ആരവമുയരും. ആധുനിക സൗകര്യങ്ങൾ ഒക്കെയും ഒരുക്കുമ്പോഴും പ്രകൃതിയെ പരിഗണിച്ചുകൊണ്ടാണ് രാജ്യം കാല്പന്തിന്റെ മഹാമാമാങ്കത്തെ വരവേൽക്കാൻ ഒരുങ്ങുന്നത്. കാർബൺ സൗഹൃദ ലോകകപ്പാവും 2022 ൽ അരങ്ങേറുക എന്ന് സുപ്രീം കമ്മിറ്റി വ്യക്തമാക്കി.
സുപ്രീം കമ്മിറ്റിയുടെ പരിസ്ഥിതി വിഭാഗം മേധാവിയായ ബോഡൗർ അൽ മീർ, ഖത്തർ റേഡിയോയിലെ പരിപാടിക്കിടെ, ലോകകപ്പിന്റെ പരിസ്ഥിതിസൗഹൃദ വശങ്ങൾ വിശദീകരിച്ചു. മത്സരങ്ങൾക്ക് ആവശ്യമുള്ള ഊർജോല്പാദനം സ്റ്റേഡിയങ്ങളിൽ തന്നെ നടക്കുമെന്നും, പല സ്റ്റേഡിയങ്ങളും അസംസ്‌കൃത വസ്തുക്കളിൽ നിന്നാണ് നിർമിച്ചതെന്നും അൽ മീർ വിശദീകരിച്ചു. അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിന്റെ നിർമാണത്തിൽ 90 ശതമാനവും പഴയ സ്റ്റേഡിയത്തിന്റെ അവശിഷ്ടങ്ങൾ ആണ് ഉപയോഗിച്ചത് എന്ന ഉദാഹരണവും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ലോകകപ്പ് നടത്താൻ വേണ്ടിയുള്ള നിർമാണപ്രവർത്തികൾ വരും തലമുറയ്ക്ക് ഒരു തരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാക്കില്ല എന്നും അൽ മീർ കൂട്ടിച്ചേർത്തു. സ്റ്റേഡിയങ്ങൾ താരതമ്യേന അടുത്തടുത്തായി സ്ഥിതി ചെയ്യുന്നതിനാൽ അന്തരീക്ഷമലിനീകരണം കുറയുമെന്നും എഞ്ചിനീയർ കൂടിയായ അൽ മീർ വിലയിരുത്തി. കാണികൾക്ക് എളുപ്പം സ്റ്റേഡിയങ്ങളിൽ എത്താം എന്നതിനാലാണിത്.