May 18, 2022
May 18, 2022
അൻവർ പാലേരി
ദോഹ : കാലാവസ്ഥാ മാറ്റത്തിന് മുന്നോടിയായി ഖത്തർ ഉൾപെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന ശക്തമായ പൊടിക്കാറ്റ് ജനജീവിതം ദുസ്സഹമാക്കി.വാഹനം ഓടിക്കുന്നവരും പുറം ജോലികളിൽ ഏർപ്പെടുന്ന തൊഴിലാളികളും വീട്ടമ്മമാരുമാണ് പൊടിക്കാറ്റിന്റെ കെടുതികൾ ഏറ്റവുമധികം അനുഭവിക്കുന്നത്.കാഴ്ചാ പരിധി വളരെ കുറഞ്ഞതിനാൽ മിക്ക ഗൾഫ് രാജ്യങ്ങളിലും വാഹനാപകടങ്ങളും പതിവായിരിക്കുകയാണ്.ദോഹയിലെ അഹമ്മദ് അൽ സബാഹ് കോറിഡോറിൽ കഴിഞ്ഞ ദിവസം നിരവധി വാഹനാപകടങ്ങൾ കൂട്ടിയിടിച്ചു.വേഗത കുറവായതിനാൽ ആർക്കും പെരിക്കേറ്റില്ല.അതേസമയം,ഏറെ നേരം ഗതാഗതം തടസ്സപ്പെടാൻ ഇതിടയാക്കി.നാൽപതോളം വാഹനങ്ങൾ അപകടത്തിൽ പെട്ടതായാണ് റിപ്പോർട്ട്.ദോഹയിലെ വലിയ കെട്ടിടങ്ങൾ പോലും ഏതാനും മീറ്ററുകൾക്കകലെ നിന്ന് കാണാൻ കഴിയാത്ത അവസ്ഥയാണ്.
പൊടിക്കാറ്റ് ഗൾഫ് രാജ്യങ്ങളിലെ കാലാവസ്ഥയുടെ ഭാഗമാണെങ്കിലും ചില അവസരങ്ങളിൽ ജനജീവിതത്തെ ദുസ്സഹമാക്കാറുണ്ട്.വലിയ ഫ്‌ളാറ്റുകൾക്ക് അകത്തേക്ക് പോലും പൊടി കയറുന്നതിനാൽ വീട് വൃത്തിയാക്കാൻ ദിവസവും മണിക്കൂറുകൾ തന്നെ നീക്കിവെക്കേണ്ടി വരുന്നതായി വീട്ടമ്മമാർ പറയുന്നു. വില്ലകളിൽ താമസിക്കുന്നവർക്ക് വീടിനകവും പുറവും വൃത്തിയാക്കേണ്ടി വരുന്ന സാഹചര്യമാണ്.
പുറം ജോലികളിൽ ഏർപ്പെടുന്ന തൊഴിലാളികളുടെ കാര്യത്തിൽ ആവശ്യമായ സുരക്ഷാ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് ഖത്തർ തൊഴിൽ മന്ത്രാലയം തൊഴിലുടമകൾക്ക് കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു.പൊടിക്കാറ്റ് അടുത്ത ഏതാനും ദിവസങ്ങൾ കൂടി തുടരുമെന്നും ഈ വാരാന്ത്യത്തോടെ പൊടിപടലം ക്രമേണ അപ്രത്യക്ഷമാകുമെന്നും ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അറേബ്യൻ പെനിൻസുലയുടെ വടക്ക് ഭാഗത്ത് നിന്ന് വരുന്ന ശക്തമായ കാറ്റ് രാജ്യത്തെ ബാധിച്ചതായും കാലാനുസൃതമായ ന്യൂനമർദ്ദം കാരണം ചില പ്രദേശങ്ങളിൽ ദൃശ്യപരത കുറയാൻ ഇതിടയാക്കിയിട്ടുണ്ടെന്നും ഖത്തർ കാലാവസ്ഥാ വകുപ്പിലെ ഫാത്തിമ അൽ യാഫി പറഞ്ഞു. ‘ബവാര’ എന്നറിയപ്പെടുന്നശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റാണ് ഇതിന് കാരണമെന്നും ഇന്നലെ ഖത്തർ ടെലിവിഷനുമായി സംസാരിക്കുന്നതിനിടെ അവർ വ്യക്തമാക്കി.
ഇതിനിടെ,സൗദിയിൽ ചൊവ്വാഴ്ച ഉണ്ടായ ശക്തമായ പൊടിക്കാറ്റിനെ തുടർന്ന് ശാരീരിക അസ്വസ്ഥതയുണ്ടായ 88 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിച്ചതായി റെഡ് ക്രസന്‍റ് കമ്യൂണിക്കേഷന്‍ സെന്‍റര്‍ അറിയിച്ചു.121 പേര്‍ക്ക് ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് സൈറ്റില്‍നിന്ന് ചികിത്സ നല്‍കിയതായും വിദഗ്ധ ചികിത്സക്കായി 80ഓളം പേരെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയതായും റെഡ് ക്രസന്‍റ് വക്താവ് അബ്ദുല്‍ അസീസ് അല്‍സുവൈനിഅ പ്രസ്താവനയില്‍ വ്യക്തമാക്കി.
കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് തിങ്കളാഴ്‍ച ഒന്നര മണിക്കൂറോളം കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളം അടച്ചിട്ടിരുന്നെങ്കിലും പിന്നീട് പ്രവർത്തനം സാധാരണ നിലയിലായി.നിലവില്‍ കുവൈത്തിലേക്ക് വരുന്നതും കുവൈത്തില്‍ നിന്ന് പുറപ്പെടുന്നതുമായ വിമാന സര്‍വീസുകള്‍ തടസമില്ലാതെ നടക്കുന്നുണ്ട്.
കുവൈത്തിലുടനീളം ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടതിന് പിന്നാലെ കാഴ്‍ച അസാധ്യമായി മാറിയതോടെയാണ് കഴിഞ്ഞ ദിവസം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെയ്‍ക്കേണ്ടി വന്നതെന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറലിലെ എയര്‍ നാവിഗേഷന്‍ സര്‍വീസസ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഇമാദ് അല്‍ ജലാവിയെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‍തു. മണിക്കൂറില്‍ അന്‍പത് കിലോമീറ്ററിലധികം വേഗതിയിലാണ് കുവൈത്തില്‍ പൊടിക്കാറ്റ് അടിച്ചുവീശിയത്.
പൊടിക്കാറ്റ് കാരണം കുവൈത്തിലെ സ്‍കൂളുകള്‍ക്ക് ചെവ്വാഴ്‍ച വിദ്യാഭ്യാസ മന്ത്രാലയം അവധി പ്രഖ്യാപിച്ചിരുന്നു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക