February 10, 2022
February 10, 2022
ദോഹ : അപകടങ്ങളുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ മുൻകൂർ അനുമതി ഇല്ലാതെ മൊബൈലിലോ ക്യാമറയിലോ പകർത്തുന്നത് കുറ്റമാണെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവയുടെ ചിത്രമെടുത്താലും വീഡിയോ എടുത്താലും പിടിവീഴും. 2017 ലെ നാലാം നിയമപ്രകാരമാണ് ഇത്തരം കൃത്യങ്ങൾ കുറ്റകരമാവുന്നത്. ആക്സിഡന്റുകളുടെ മാത്രമല്ല, സ്വകാര്യതയിലേക്ക് കടന്നുകയറുന്ന ഏത് അവസരത്തിലും ഈ നിയമം ബാധകമാണെന്നും ആഭ്യന്തര മന്ത്രാലയം പ്രതിനിധി വ്യക്തമാക്കി.
നിയമം ലംഘിക്കുന്നവർക്ക് രണ്ട് വർഷത്തോളം തടവോ പതിനായിരം റിയാൽ പിഴയോ ലഭിച്ചേക്കും. ഓൺലൈൻ ആയി നടക്കുന്ന സാമ്പത്തിക തട്ടിപ്പുകൾ ശ്രദ്ധയിൽ പെട്ടാൽ ഉടനടി അധികൃതരെ അറിയിക്കണമെന്നും നിർദ്ദേശമുണ്ട്. ഇമെയിൽ വഴിയോ ഫോൺ വഴിയോ മെത്രാഷ് 2 ആപ്പിലൂടെയോ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാം. ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻ വകുപ്പ് സംഘടിപ്പിച്ച പ്രത്യേക വെബിനാറിലാണ് സൈബർ ബോധവൽക്കരണ ഉദ്യോഗസ്ഥനായ ഷെയ്ഖ് അഹമ്മദ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്. ഓൺലൈനിലൂടെ ആരെങ്കിലും ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടാൽ, ആ വ്യക്തിയുമായി സംസാരിക്കരുതെന്നും, അയാളെ ബ്ലോക്ക് ചെയ്യണമെന്നും ഷെയ്ഖ് അഹമ്മദ് നിർദ്ദേശിച്ചു.