September 28, 2021
September 28, 2021
അൻവർ പാലേരി
ദോഹ : ഖത്തറിൽ കുടുംബമായി താമസിക്കുന്നവർക്ക് വീട്ടുജോലിക്കാരെ കിട്ടാനില്ലാത്തത് മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി റിപ്പോർട്ട്.രാജ്യത്തേക്ക് പുതിയ വിസകൾ അനുവദിച്ചു തുടങ്ങിയിട്ടുണ്ടെങ്കിലും ഗാർഹിക വിസകൾക്കുള്ള കടുത്ത നിബന്ധനകളും നാട്ടിൽ നിന്നും പുതുതായി വരുന്നവർക്കുള്ള പത്തുദിവസത്തെ ഹോട്ടൽ കൊറന്റൈനും ഉയർന്ന ടിക്കറ്റ് നിരക്കും കാരണം പലർക്കും ഖത്തറിലേക്ക് വരാൻ കഴിയാത്തതാണ് ഇതിനു കാരണമായി റിക്രൂട്മെന്റ് സ്ഥാപന ഉടമകൾ വിശദീകരിക്കുന്നത്.
നിലവിൽ സന്ദർശക വിസകൾ അനുവദിക്കുണ്ടെങ്കിലും ഓൺലൈൻ വഴി മാത്രമാണ് ഇതിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നത് ഖത്തറിൽ താമസവിസയുള്ള നിശ്ചിത മാനദണ്ഡങ്ങളുള്ളവർക്ക് ആശ്രിത വിസകൾ എളുപ്പത്തിൽ ലഭിക്കുന്നതിനാൽ രണ്ടു പേർക്കും ജോലിയുള്ള ദമ്പതികൾ നാട്ടിൽ നിന്നും അമ്മമാരെ കൊണ്ടുവന്ന് വീട്ടിൽ നിർത്തിയാണ് ഒരു പരിധിവരെ പ്രശ്നത്തിന് പരിഹാരം കാണുന്നത്.കോവിഡ് കാരണം സ്‌കൂളുകളും ഡേ കെയർ സെന്ററുകളും ഏറെക്കാലം പൂർണമായും അടഞ്ഞുകിടന്നതിനാൽ ഭാര്യയും ഭർത്താവും ജോലിക്കുപോകുന്നതോടെ വീട്ടിൽ തനിച്ചാകുന്ന കുട്ടികൾക്ക് ഇത് വലിയ അളവിൽ ആശ്വാസമായിരുന്നു.
അതേസമയം,സന്ദർശക വിസയിലും മറ്റുമായി ഇപ്പോൾ ഖത്തറിലുള്ള വീട്ടുജോലിക്കാരായ സ്ത്രീകൾ ഉയർന്ന മാസവേതനം ആവശ്യപ്പെടുന്നതായി കുടുംബമായി താമസിക്കുന്ന ചില മലയാളികൾ 'ന്യൂസ്‌റൂ'മിനോട് പറഞ്ഞു.രാവിലെ 6.30 മുതൽ വൈകീട്ട് 4.30 വരെ വീട്ടിൽ വന്ന ജോലി ചെയ്യുന്നതിന് 4000 റിയാൽ വരെയാണ് പലരും മാസവേതനമായി ആവശ്യപ്പെടുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ തുക താങ്ങാൻ കഴിയാത്തതാണെന്നും ഇവർ പറയുന്നു.