September 26, 2019
September 26, 2019
ഇന്നും നാളെയും കോര്‍ണിഷ് അടച്ചിടും
ദോഹ: ഏറ്റവും പുതിയ വേഗവും ഉയരവും കണ്ടെത്താൻ ലോകത്തിന്റെ മുഴുവൻ കണ്ണുകളും നാളെ ദോഹയിലേക്ക് തിരിയും. ഗള്‍ഫില്‍ ആദ്യമായി വിരുന്നെത്തുന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിനെ മികച്ച അനുഭവമാക്കി മാറ്റാനാണ് ഖത്തർ ഭരണാധികാരികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ശ്രമിക്കുന്നത്.ഇതിന്റെ ഭാഗമായി മന്ത്രിമാരും ഉന്നത തല ഉദ്യോഗസ്ഥരും കഴിഞ്ഞ ദിവസം ചാമ്പ്യൻഷിപ്പ് നടക്കുന്ന ഖലീഫാ രാജ്യാന്തര സ്റ്റേഡിയം സന്ദർശിച്ച് അവസാന വട്ട ഒരുക്കങ്ങൾ വിലയിരുത്തിയിരുന്നു.2022 ൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ടൂർണമെന്റിന്റെ 'ട്രയൽ റൺ'കൂടിയായാണ് അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിനെ ഖത്തർ കാണുന്നത്.
വെള്ളിയാഴ്ച മുതല്‍ ഒക്ടോബര്‍ ആറു വരെയാണ് ചാമ്പ്യൻഷിപ്പ് നടക്കുക. വെള്ളിയാഴ്ച വൈകീട്ട് 4.30ന് ലോങ്ജംപ് മത്സരത്തോടെയാണ് ലോകത്തിന്റെ കായിക കുതിപ്പിന് തുടക്കം കുറിക്കുക.പ്രധാന വേദിയായ ദോഹ ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിലെ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഒരുക്കം നേരത്തേ പൂര്‍ത്തിയായിരുന്നു.
ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനങ്ങളിലായി 49 ഫൈനലുകളാണ് നടക്കുക. 192 മെഡലുകള്‍ക്കായി 213 രാജ്യങ്ങളില്‍നിന്നും 2000ത്തിലധികം രാജ്യാന്തര കായിക താരങ്ങളാണ് ഖലീഫ സ്റ്റേഡിയത്തില്‍ മാറ്റുരക്കുക. ഫിഫാ ലോകകപ്പിന് പിന്നാലെ 2014ല്‍ മൊണോക്കോയില്‍ നടന്ന ചടങ്ങിലാണ് ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിനുള്ള ആതിഥേയത്വവും ഖത്തറിന് ലഭിച്ചത്. ഗൾഫ് മണ്ണിൽ ആദ്യമായി കാലുകുത്തുന്ന ലോക അത്‌ലറ്റിക്സ് എന്ന സവിശേഷതയ്ക്ക് പുറമെ,ചരിത്രത്തിൽ ആദ്യമായി അർധരാത്രിയിൽ നടക്കുന്ന മാരത്തോൺ എന്ന പ്രത്യേകതയും ഇതോടെ ഖത്തറിന് സ്വന്തമാവുകയാണ്.
ദോഹയിലെ കോര്‍ണിഷില്‍ തുടങ്ങി അവിടെതന്നെ അവസാനിക്കുന്ന തരത്തിലാണ് മാരത്തോണിനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്.'ഫലാഹ്' എന്ന ഫാല്‍ക്കണ്‍ പക്ഷിയാണ് ദോഹ അത്‌ലറ്റിക്‌സ് മീറ്റിന്റെ ഭാഗ്യചിഹ്നം. എല്ലാവിധ സുരക്ഷാമുന്നൊരുക്കവും പൂര്‍ത്തിയായതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. മീറ്റിന്റെ വിജയത്തിനായി 100 രാജ്യങ്ങളില്‍നിന്നുള്ള 3000ത്തിലധികം വളന്‍റിയര്‍മാരാണ് സേവനരംഗത്തുള്ളത്. ഇതില്‍ നിരവധി മലയാളികളും ഉൾപെടും. മലയാളികൾ ഉൾപെട്ട 25 അംഗ സംഘമാണ് ഇന്ത്യക്കായി ട്രാക്കിൽ ഇറങ്ങുന്നത്.
9 പുരുഷ താരങ്ങള്‍ ഉള്‍പ്പെടെ 12 മലയാളികളാണ് ടീമിലുള്ളത്. ഐ.എ.എ.എഫ് ഔദ്യോഗിക ക്ഷണിതാവെന്ന നിലയിൽ ഇന്ത്യയുടെ എക്കാലത്തെയും മികച്ച അത്‌ലറ്റായ പി.ടി. ഉഷ നേരത്തേതന്നെ വനിതാതാരങ്ങള്‍ക്കൊപ്പം ദോഹയിൽ എത്തിയിരുന്നു.
ഇന്നും നാളെയും കോര്‍ണിഷ് അടച്ചിടും
മാരത്തണ്‍ മത്സരങ്ങള്‍ക്കായി കോര്‍ണിഷ് റോഡ് വ്യാഴാഴ്ചയും വെള്ളിയാഴ്ചയും(സെപ്തംബർ 26,27) 11 മണിക്കൂര്‍ അടച്ചിടും.കോര്‍ണിഷിലെ പ്രധാന റോഡിനോടൊപ്പം ഇവിടേക്കുള്ള ചില പാതകളും അടച്ചിടും. രണ്ടു ദിവസങ്ങളിലായി വൈകീട്ട് ആറു മുതല്‍ പിറ്റേന്ന് പുലര്‍ച്ച അഞ്ചു വരെയാണ് ഗതാഗതം നിരോധിക്കുന്നത്. വെള്ളിയാഴ്ച അര്‍ധരാത്രി 11.59നാണ് വനിതകളുടെ മാരത്തണ്‍ നടക്കുക..കോര്‍ണിഷ് റോഡില്‍ ഷെറാട്ടന്‍ റൗണ്ട്‌എബൗട്ട് മുതല്‍ കോര്‍ണിഷ് ഗ്രാന്‍ഡ് ഹമദ് സ്ട്രീറ്റ് വരെയുള്ള ഭാഗമാണ് പൂര്‍ണമായും അടച്ചിടുന്നത്.28ന് നടക്കുന്ന വനിത-പുരുഷ വിഭാഗം 50 കിലോമീറ്റര്‍ നടത്തം,
29ന് നടക്കുന്ന വനിതകളുടെ 20 കിലോമീറ്റര്‍ റേസ് വാക്, ഒക്ടോബര്‍ നാലിലെ പുരുഷവിഭാഗം റേസ് വാക് എന്നിവയോടനുബന്ധിച്ചും പാത അടച്ചിടും. എല്ലാ മത്സരങ്ങളും രാത്രി 11.30 മുതലാണ് ആരംഭിക്കുക. ഒക്ടോബര്‍ അഞ്ചിലെ പുരുഷന്മാരുടെ മാരത്തണ്‍ രാത്രി 11.59ന് ആരംഭിക്കും.ഐ.എ.എ.എഫ് ലോക ചാമ്പ്യൻഷിപ്പിൽ ഇതാദ്യമായാണ് രാത്രി വെളിച്ചത്തില്‍ മാരത്തണ്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.