September 23, 2019
September 23, 2019
ദോഹ : ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ കായിക മാമാങ്കമായ ഐഎഎഫ് ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിന് വേദിയാകാൻ ഖത്തർ സുസജ്ജം. മത്സരത്തിൽ പങ്കെടുക്കാൻ അത്‌ലീറ്റുകൾ എത്തിത്തുടങ്ങി. വെള്ളിയാഴ്ച മുതൽ ഒക്‌ടോബർ 6 വരെയാണ് മത്സരങ്ങൾ. അത്‌ലീറ്റുകളുടെ താമസവും വിവിധ വേദികളിൽ എത്താനുള്ള യാത്രാ സൗകര്യങ്ങളും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പൂർണസുരക്ഷ ഉറപ്പാക്കിയുള്ള സമഗ്ര പദ്ധതിയാണ് സുരക്ഷാ കമ്മിറ്റി പൂർത്തിയാക്കിയത്. 203 രാജ്യങ്ങളിൽ നിന്നായി 2,000 അത്‌ലീറ്റുകളാണ് എത്തുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ വകുപ്പുകൾ ഏകോപിപ്പിച്ചുകൊണ്ടുളള സുരക്ഷാ, ഗതാഗത ക്രമീകരണങ്ങളാണുള്ളത്. ഗതാഗത, വിമാനത്താവള സുരക്ഷാ യൂണിറ്റുകളുടെ നേതൃത്വത്തിൽ വേദികളിലേക്കുള്ള റോഡുകളിൽ ഗതാഗതം സുഗമമാക്കി സുരക്ഷ ഉറപ്പാക്കി കഴിഞ്ഞു.
ഹമദ് രാജ്യാന്തര വിമാനത്താവളം മുതൽ ദോഹ നഗരത്തിലുടനീളം സമഗ്ര പദ്ധതി ആവിഷ്‌കരിച്ചാണ് ഗതാഗതം സുഗമമാക്കിയത്. മത്സര വേദികളുടെ പരിസര പ്രദേശങ്ങളിലെ ജനവാസത്തിനും സഞ്ചാരത്തിനും തടസമുണ്ടാകാതെയാണ് ക്രമീകരണങ്ങൾ. വേദികളിലേക്കുള്ള റോഡുകളിൽ ഗതാഗതം സുഗമമാക്കി. ഉദ്ഘാടന ദിവസമായ 27ന് ദോഹ കോർണിഷിലേക്കുള്ള എല്ലാ റോഡുകളിലും ഗതാഗതം നിയന്ത്രിക്കാൻ പ്രത്യേക പൊലീസ് പട്രോൾ സംഘമുണ്ടാകുമെന്ന് സുരക്ഷാ കമ്മിറ്റി ഗതാഗത ചുമതല വഹിക്കുന്ന ഫഹദ് ബൊഹെൻദി പറഞ്ഞു. അടിയന്തര ഘട്ടത്തെ നേരിടാനുള്ള പദ്ധതികളും ആസൂത്രണം ചെയ്തു കഴിഞ്ഞു. ഇതര റോഡുകൾ ധാരാളമുള്ളതിനാൽ കോർണിഷ് റോഡ് പൂർണമായും അടയ്ക്കുന്നത് ഗതാഗതത്തെ ബാധിക്കില്ല. റോഡ് അടയ്ക്കുന്ന സമയങ്ങളിൽ പൊതുജനങ്ങൾ ദോഹ മെട്രോ, കർവ ബസ് തുടങ്ങിയ ഇതര മാർഗങ്ങൾ സ്വീകരിക്കണം. പൊലീസ് പട്രോൾ സംഘങ്ങളോടു ജനം സഹകരിക്കണമെന്നും അധികൃതർ നിർദേശിച്ചു.