November 05, 2021
November 05, 2021
ദോഹ: ഖത്തറിൽ കോവിഡ് ബാധിച്ച മുപ്പത് വയസ്സുള്ള ഒരു സ്ത്രീ മാനസിക വിഭ്രാന്തി അനുഭവപ്പെട്ടതായി റിപ്പോർട്ട്.ദോഹയിലെ ഡോക്ടർമാർ ബ്രിട്ടീഷ് മെഡിക്കൽ ജേർണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തെ ഉദ്ധരിച്ച് ന്യൂ യോർക്ക് പോസ്റ്റ് പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
വസ്ത്രങ്ങൾ ഉപേക്ഷിച്ച് നഗ്നയാവാൻ ശ്രമിക്കുക, ടോയ്‌ലറ്റിൽ വസ്ത്രങ്ങൾ കഴുകുക, ഷവർ ജെൽ കുടിക്കുക തുടങ്ങിയ പെരുമാറ്റങ്ങളാണ് കോവിഡ് ബാധിച്ച സ്ത്രീയിൽ കണ്ടതെന്ന് ലേഖനത്തിൽ ദോഹയിലെ ഡോക്ടർമാർ വെളിപ്പെടുത്തി. കോവിഡ് സ്ഥിരീകരിച്ച് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന സ്ത്രീ നാല് ദിവസത്തിനു ശേഷം പെരുമാറ്റത്തിൽ അസ്വസ്ഥത പ്രകടമായതിനെ തുടർന്ന് ഒരു ബന്ധു അവളെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഉറക്കം കുറവും അമിതമായി സംസാരിക്കുകയും ചെയ്യുന്ന അവർ അസ്വസ്ഥയായിരുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
തുടർന്ന് മാനസികരോഗ വിദഗ്ധരെത്തി പരിശോധിച്ചപ്പോൾ താൻ സന്തോഷവതിയാണെന്നും ലോകസമാധാനമാണ് ആഗ്രഹിക്കുന്നുതെന്നും അവൾ സൈക്യാട്രിസ്റ്റിനോട് പറഞ്ഞതായി ലേഖനത്തിൽ പറയുന്നു. കൂടാതെ, അവർ അവിടെ ഇല്ലാത്ത ആളുകളോട് സംസാരിക്കുകയും ചോദ്യങ്ങളോട് പരസ്പര ബന്ധമില്ലാതെ പ്രതികരിക്കുകയും ചെയ്തു.
കുടുംബാംഗങ്ങളെ തെറ്റായ പേര് വിളിച്ചും ചിലപ്പോൾ അവളുടെ വസ്ത്രങ്ങൾ കാരണമില്ലാതെ അഴിച്ചുമാറ്റുന്നതിൽ ആനന്ദം കണ്ടെത്തുകയും ചെയ്തായും ഡോക്ടർമാർ പറയുന്നു. വീട്ടിൽ വച്ച് 100 മില്ലി ബോഡി വാഷ് കുടിച്ചതിനെ തുടർന്നാണ് അവളെ ആശുപത്രിയിലേക്ക് എത്തിച്ചതെന്ന് ബന്ധു ഡോക്ടർമാരോട് പറഞ്ഞു.അതിന്റെ മണവും രുചിയും തനിക്ക് ഇഷ്ടമാണെന്നായിരുന്നു ഈ സംഭവത്തെക്കുറിച്ച് രോഗിയുടെ വിശദീകരണം.
ദിവസങ്ങളായി ശരിയായി ഉറങ്ങാത്ത അവർക്ക് അതിന്റെ ക്ഷീണമോ തളർച്ചയോ ഉണ്ടായിരുന്നില്ല. തനിക്ക് ദൈവത്തിൽ നിന്നുള്ള ഒരു പ്രത്യേക 'ആത്മീയ ശക്തി' ഉണ്ടെന്നായിരുന്നു അവരുടെ അവകാശ വാദം. അത് മറ്റുള്ളവർക്ക് നൽകാൻ തനിക്ക് സാധിക്കുമെന്നും അവർ അവകാശപ്പെട്ടു.
ഈ കാരണത്താൽ തന്നെ ഇവർ വല്ലാത്ത ആഹ്ലാദത്തിലുമായിരുന്നതായി ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു. കോവിഡ് ബാധിക്കുന്ന ചിലർക്ക് മാനസിക വിഭ്രാന്തി ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നു. പക്ഷെ അപൂർവം കേസുകളിൽ മാത്രമാണ് ഇത് സംഭവിക്കാറുള്ളത്.
വൈറസിന്റെ അപൂർവ സങ്കീർണതകൾ കാരണമാവാം ഇത്തരം വിചിത്രമായ പെരുമാറ്റം രോഗിയിൽ കാണാൻ സാധിച്ചതെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാനും പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ അറിയാനും ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ ഫെയ്‌സ്ബുക് കമ്യുണിറ്റിയിൽ അംഗമാവുക