March 10, 2021
March 10, 2021
ദോഹ: ഖത്തറിനെ ബഹിഷ്‌കരിക്കുന്നതിനേക്കാള്‍ ഫലപ്രദം ഖത്തറുമായുള്ള ചര്‍ച്ചയാണെന്ന് അന്താരാഷ്ട്ര തൊഴില്‍ സംഘടനയിലെ (ഐ.എല്‍.ഒ) മുതിര്‍ന്ന ഉദ്യോഗസ്ഥന്‍. ബഹിഷ്‌കരണങ്ങളില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നും ഖത്തറിലെ ഐ.എല്‍.ഒ പ്രൊജക്റ്റ് ഓഫീസിന്റെ മേധാവിയായ ഹൗതന്‍ ഹുമയൂന്‍പൗര്‍ ദോഹ ന്യൂസിനോട് പറഞ്ഞു. 2022 ലെ ഖത്തര്‍ ലോകകപ്പ് സംബന്ധിച്ച ചില വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
നെതര്‍ലാന്റ്‌സും നോര്‍വ്വേയും പോലുള്ള ചില രാജ്യങ്ങള്‍ അടുത്തിടെ ഖത്തര്‍ ലോകകപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തു. തൊഴിലാളികളോട് ഖത്തര്‍ മോശമായാണ് പെരുമാറുന്നത് എന്ന ഗാര്‍ഡിയന്‍ പത്രത്തിലെ റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ ആശങ്കകളായിരുന്നു ഇതിന് കാരണം. എന്നാല്‍ ഗാര്‍ഡിയന്റെ റിപ്പോര്‍ട്ട് തെറ്റാണെന്നും വഞ്ചനാപരമാണെന്നും നിരവധി പേര്‍ പറഞ്ഞിരുന്നു.
'ഞാന്‍ ബഹിഷ്‌കരണത്തില്‍ വിശ്വസിക്കുന്നില്ല. അടുത്ത് ഇടപഴകുന്നതും ചര്‍ച്ചകള്‍ നടത്തുന്നതുമാണ് കൂടുതല്‍ ഫലപ്രദം എന്നാണ് ഞാന്‍ കരുതുന്നത്. ശുഭകരമായ മാറ്റത്തിനായി ചര്‍ച്ചയ്ക്കായി മേശയുടെ അപ്പുറം ഇരിക്കാന്‍ നിങ്ങള്‍ ഉണ്ടാവണം. പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതും എന്തുകൊണ്ടാണ് അവ ഉണ്ടാകുന്നത് എന്ന് ആശ്ചര്യപ്പെടുന്നതും തികച്ചും സാധാരണമാണ്.' -അദ്ദേഹം പറഞ്ഞു.
എന്തായാലും പ്രശ്‌നങ്ങള്‍ നടക്കുന്ന സ്ഥലത്തെ പൂര്‍ണ്ണമായി ഒഴിവാക്കുന്നതിനു പകരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുകയാണ് വേണ്ടത്. ഇതിനായുള്ള സംയുക്ത ശ്രമങ്ങള്‍ക്കായി കൂടുതല്‍ ആഹ്വാനങ്ങള്‍ ഉണ്ടാകണമെന്നും ഹൗതന്‍ ഹുമയൂന്‍പൗര്‍ പറഞ്ഞു.
ബഹിഷ്‌കരണം മാറ്റത്തിന് കാരണമാകുന്നില്ല. നിങ്ങള്‍ ചര്‍ച്ചയുടെ ഭാഗമായില്ലെങ്കില്‍ നിങ്ങള്‍ക്ക് പരിഹാരത്തിന്റെ ഭാഗമാകാന്‍ കഴിയില്ല. അപ്പോള്‍ നിങ്ങള്‍ അടിസ്ഥാനപരമായി പുറത്ത് നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഖത്തര്‍ അധികൃതര്‍ ഫിഫ ലോകകപ്പിനെ ഒരു അവസരമായി കണ്ട് സ്വീകരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മിഡില്‍ ഈസ്റ്റില്‍ ആദ്യമായി നടക്കുന്ന ഫിഫ ലോകകപ്പിന്റെ അവകാശം നേടിയെടുത്ത ശേഷം പ്രവാസികള്‍ക്കായി ഖത്തര്‍ ചരിത്രപരമായ തൊഴില്‍പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കി. അവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാനുള്ള പ്രതിജ്ഞാബദ്ധത പ്രകടിപ്പിച്ചുകൊണ്ട് രാജ്യത്ത് ഒരു ഓഫീസ് സ്ഥാപിക്കാന്‍ 2018 ല്‍ ഐ.എല്‍.ഒയെ ഖത്തര്‍ സ്വാഗതം ചെയ്തു. അന്ന് മുതല്‍ ഇന്ന് വരെ പുരോഗതിയിലേക്കുള്ള ഖത്തറിന്റെ കുതിപ്പ് ഐ.എല്‍.ഒ ഖത്തര്‍ പ്രൊജക്റ്റ് ഓഫീസിന്റെ തലവന്‍ ഹൗതന്‍ ഹുമയൂന്‍പൗര്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.
ഫെബ്രുവരിയില്‍ അദ്ദേഹത്തിന്റെ കാലാവധി അവസാനിച്ചു. തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായി അദ്ദേഹം മൂന്ന് വര്‍ഷം ഖത്തറില്‍ പ്രവര്‍ത്തിച്ചു. തൊഴില്‍ നിയമങ്ങളില്‍ പുരോഗതി ഉറപ്പാക്കാന്‍ അന്താരാഷ്ട്ര സമൂഹവുമായും ഖത്തര്‍ അധികൃതരുമായും ചേര്‍ന്ന് അദ്ദേഹം പ്രവര്‍ത്തിച്ചു. ഖത്തറില്‍ നിന്ന് മടങ്ങിയ അദ്ദേഹം ഇപ്പോള്‍ ഐ.എല്‍.ഒ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ജനീവയിലാണ്.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.