October 13, 2021
October 13, 2021
ദോഹ : മുനിസിപ്പാലിറ്റി-പരിസ്ഥിതി മന്ത്രാലയവും, കൃഷിവകുപ്പും ചേർന്നു സംയുക്തമായി സംഘടിപ്പിക്കുന്ന തദ്ദേശീയ ഈത്തപ്പഴ മേളയുടെ മൂന്നാം പതിപ്പ് നാളെ ആരംഭിക്കും. അറുപതോളം പ്രാദേശികഫാമുകളും, നിരവധി ദേശീയ കമ്പനികളും പങ്കെടുക്കുന്ന മേള പത്തുദിവസം നീണ്ടുനിൽക്കുമെന്ന് സംഘാടകർ അറിയിച്ചു.
സൂഖ് വാഖിഫിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള സ്ക്വയറാണ് മേളയ്ക്ക് വേദിയാവുന്നത്. വൈകീട്ട് 3 മണി മുതൽ ഒൻപത് മണി വരെയാണ് പ്രദർശനത്തിന്റെ സമയം. വാരാന്ത്യങ്ങളിൽ പത്ത് മണിവരെ മേള നീണ്ടുനിൽക്കും. വിവിധ തരം ഈത്തപ്പഴങ്ങളെ ആളുകൾക്ക് പരിചയപ്പെടുത്താനും, ഈത്തപ്പഴത്തിന് കൂടുതൽ പ്രചാരം നൽകാനുമാണ് മേളയെന്ന് സംഘാടകരിൽ ഒരാളായ മുഹമ്മദ് അൽ സലീം അറിയിച്ചു. ചെറുകിട കർഷകർക്ക് ഇടനിലക്കാരില്ലാതെ നേരിട്ട് ഈത്തപ്പഴങ്ങൾ വിൽക്കാനുള്ള അവസരമാണ് മേള. വേദിയിൽ ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ടെന്നും, ഓരോ കമ്പനികൾക്കും സ്റ്റാളുകൾ അനുവദിച്ചിട്ടുണ്ടെന്നും സംഘാടകർ വ്യക്തമാക്കി. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും, മാസ്ക് ധരിച്ച് മാത്രമേ മേള നടക്കുന്ന ഇടത്തേക്ക് പ്രവേശിക്കാവൂ എന്നും അധികൃതർ കൂട്ടിച്ചേർത്തു. മേള കാണാനെത്തുന്നവർ രണ്ട് ഡോസ് വാക്സിനും പൂർത്തിയാക്കിയിരിക്കണം.