January 23, 2022
January 23, 2022
ദോഹ : ലോകത്തെ ഒന്നാകെ പിടിച്ചുലച്ച കോവിഡ് മഹാമാരിയെ പാടെ തുടച്ചുമാറ്റാൻ സാധിക്കില്ലെന്ന നിരീക്ഷണവുമായി സിദ്ര മെഡിസിനിലെ മൈക്രോബയോളജി വിദഗ്‌ധൻ ഡോക്ടർ പാട്രിക് ടാങ്ങ്. 'ദി പെനിൻസുല' പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ടാങ്ങ് തന്റെ നിരീക്ഷണങ്ങൾ വിശദീകരിച്ചത്. ഇൻഫ്ലുവെൻസ വൈറസ് പോലെ, സീസണുകളിൽ മാത്രം പ്രത്യക്ഷപ്പെടുന്ന ഒരു രോഗമായി കോവിഡ് മാറുമെന്നാണ് ടാങ്ങിന്റെ കണ്ടെത്തൽ.
കോവിഡിനെതിരായ വാക്സിനുകളുടെ പ്രവർത്തനത്താലും, സ്വാഭാവികമായി ശരീരം ആർജ്ജിച്ചെടുക്കുന്ന പ്രതിരോധശക്തിയാലും കോവിഡിന്റെ ശക്തി കുറയ്ക്കാൻ മനുഷ്യന് കഴിയുമെന്നും ടാങ് അഭിപ്രായപ്പെട്ടു. ആളുകൾ അല്പം കൂടെ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും, നിലവിലെ സാഹചര്യത്തിൽ മുൻകരുതലുകൾ ഒഴിച്ചുകൂടാൻ കഴിയാത്തതാണെന്നും ഡോക്ടർ കൂട്ടിച്ചേർത്തു. കോവിഡിന്റെ ഫലമായി ഫേസ് മാസ്ക് ഉപയോഗിക്കാൻ ആരംഭിച്ചത് മറ്റ് പല രോഗങ്ങളെയും തടയാൻ കാരണമായെന്നും ടാങ്ങ് ചൂണ്ടിക്കാട്ടി. ഖത്തറിലെ ഉയർന്ന വാക്സിനേഷൻ നിരക്കിനെ പ്രശംസിച്ച ഡോക്ടർ, ഒമിക്രോണിനെ തീർത്തും നിസ്സാരമായ ഒന്നായി കരുതരുത് എന്ന മുന്നറിയിപ്പും നൽകി.