January 13, 2022
January 13, 2022
ദോഹ : വിദ്യാർത്ഥികൾക്ക് കോവിഡ് പിടിപെട്ടാൽ പിന്തുടരേണ്ട മാർഗനിർദേശങ്ങളെ പറ്റി സർക്കുലർ പുറത്തിറങ്ങി. ഉന്നതവിദ്യാഭ്യാസമന്ത്രാലയവും, ആരോഗ്യമന്ത്രാലയവും സംയുക്തമായാണ് സർക്കുലർ പുറത്തിറക്കിയത്. രാജ്യത്തെ എല്ലാ സ്കൂളുകൾക്കും ഈ സർക്കുലർ പിന്തുടരാൻ നിർദേശം നൽകിയിട്ടുണ്ട്.
ഒന്നാം തരം മുതൽ മുകളിലേക്കുള്ള എല്ലാ വിദ്യാർത്ഥികളും അധ്യാപകരും സ്കൂൾ ജീവനക്കാരും മാസ്ക് ധരിച്ചിരിക്കണം. സാമൂഹിക അകലവും പാലിക്കണം. യോഗ്യത ഉണ്ടായിരുന്നിട്ടും വാക്സിൻ എടുക്കാത്ത കുട്ടികളും അധ്യാപകരും ഓരോ ആഴ്ചയിലും റാപിഡ് ആന്റിജൻ ടെസ്റ്റ് നടത്തണം. ക്ലാസുകളിൽ മതിയായ വായുസഞ്ചാരം ഉണ്ടെന്നും കൈകൾ ശുചീകരിക്കപ്പെടുന്നുണ്ടെന്നും ഉറപ്പുവരുത്തണം. ശ്വസിക്കാൻ ബുദ്ധിമുട്ടുള്ളവരെ സ്കൂളുകളിൽ പ്രവേശിപ്പിക്കരുത്.
ഒരു വിദ്യാർത്ഥിക്ക് /അധ്യാപകന് രോഗലക്ഷണങ്ങൾ പ്രകടമാവുന്നതിന്റെ രണ്ട് ദിവസം മുൻപ് മുതൽ, ആ വ്യക്തി കോവിഡ് പരിശോധനയിൽ പോസിറ്റീവ് ആണെന്ന് തെളിഞ്ഞതിന് ശേഷമുള്ള 10 ദിവസങ്ങൾ വരെ ആ വ്യക്തിയുമായി നേരിട്ട് ഇടപഴകിയവരെ 'നേരിട്ട് സമ്പർക്കം പുലർത്തിയവർ' എന്ന് വിശേഷിപ്പിക്കാം എന്നും സർക്കുലറിൽ പറയുന്നു. വാക്സിൻ എടുക്കാത്ത വിദ്യാർത്ഥികൾ ഇത്തരത്തിൽ നേരിട്ടുള്ള സമ്പർക്കം നടത്തിയതായി തെളിഞ്ഞാൽ അവർ ഏഴ് ദിവസം കൊറന്റൈനിൽ ഇരിക്കണം. ഇവരിൽ നിന്നും ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ ആരോഗ്യമന്ത്രാലയ അധികൃതർ സ്രവം ശേഖരിക്കും. ആറാം ദിവസവും ഈ പരിശോധന നടത്തും. ഒരിക്കൽ കോവിഡ് വന്ന വിദ്യാർഥികളോ, വാക്സിനേഷൻ പൂർത്തിയാക്കിയ വിദ്യാർത്ഥികളോ ആണ് നേരിട്ടുള്ള സമ്പർക്കത്തിൽ വരുന്നതെങ്കിൽ ഇവർക്കും പരിശോധന നടത്തും. എന്നാൽ, ഈ വിദ്യാർത്ഥികൾക്ക് കൊറന്റൈൻ വേണ്ടതില്ല.