January 20, 2022
January 20, 2022
ദോഹ : ഖത്തറിലെ ദേശീയ ഫുട്‍ബോൾ ലീഗായ ഖത്തർ സ്റ്റാർസ് ലീഗിൽ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതായി എക്സിക്യൂട്ടീവ് ഡയറക്ടർ അഹമ്മദ് ഖലീൽ അബ്ബാസി അറിയിച്ചു. നിലവിൽ 12 ക്ലബ്ബുകൾ പന്തുതട്ടുന്ന ലീഗിൽ 2023-24 സീസൺ മുതൽ 10 ടീമുകളാണ് പങ്കെടുക്കുക. ലീഗിലെ മുഴുവൻ ക്ലബ്ബുകളോടും ഇക്കാര്യത്തിൽ ചർച്ചകൾ നടത്തി ധാരണയിൽ എത്തിയതായും അബ്ബാസി അറിയിച്ചു.
ഖത്തർ ഫുട്‍ബോൾ ലീഗിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ലീഗ് അധികൃതർ വ്യക്തമാക്കി. സാന്റി കസോള, സാവി തുടങ്ങിയ അന്താരാഷ്ട്ര ഫുട്ബോളിലെ നിരവധി പ്രമുഖ താരങ്ങൾ കഴിഞ്ഞ വർഷങ്ങളിൽ ഖത്തർ ലീഗിൽ പന്തുതട്ടിയിരുന്നു. അൽ സദ്ദിന്റെ പരിശീലകനായും സാവി തിളങ്ങി. അതേസമയം, മറ്റ് ലീഗുകളിൽ കഴിവ് തെളിയിച്ച ശേഷം കരിയറിന്റെ അവസാന നാളുകൾ ചെലവഴിക്കാനുള്ള ഒരു ലീഗ് എന്നതിലുപരി, ചെറുപ്പക്കാരായ സൂപ്പർ താരങ്ങളെ ഖത്തറിൽ എത്തിക്കാനുള്ള പദ്ധതികളും അണിയറയിൽ ഒരുങ്ങുന്നുണ്ടെന്ന് അബ്ബാസി സൂചന നൽകി. ഈ വർഷം അവസാനം രാജ്യത്ത് അരങ്ങേറുന്ന ഫുട്‍ബോൾ ലോകകപ്പോടെ ഖത്തറിൽ ഫുട്ബോളിനുള്ള സ്വീകാര്യത ഇരട്ടിക്കുമെന്നും, അതിനാൽ തന്നെ ലീഗ് കൂടുതൽ വിപുലീകരിക്കേണ്ടതുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.