November 18, 2021
November 18, 2021
ദോഹ : കോവിഡ് വൈറസിന്റെ വ്യാപനം കാരണം ഓൺലൈൻ ലോകത്ത് തളച്ചിടപ്പെട്ട അവസ്ഥയിലാണ് ബാല്യങ്ങൾ. മണിക്കൂറുകളോളം മൊബൈലിൽ ചെലവഴിക്കുന്ന കുരുന്നുകൾ പലപ്പോഴും ഓൺലൈൻ ഗെയിമുകൾക്ക് അടിമയായി മാറാറുണ്ട്. ഖത്തറിലെ ഒരു ബാലൻ ഓൺലൈൻ ഗെയിമിലെ രംഗങ്ങൾ അനുകരിക്കാനുള്ള ശ്രമത്തിനിടെ കർട്ടൻ കഴുത്തിൽ ചുറ്റിയ വാർത്തയാണ് ഒടുവിലായി പുറത്തുവരുന്നത്. അൽ റയ്യാൻ ടീവിയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
ഫഹദ് എന്ന് പേരുള്ള ഒരു ബാലനാണ് ഗെയിമിലെ സാഹസം ജീവിതത്തിൽ പകർത്താൻ മുതിർന്നത്. റൂമിലുണ്ടായിരുന്ന മേശയിൽ കയറിയ ശേഷം കർട്ടൻ കഴുത്തിൽ ചുറ്റിയാണ് താൻ കളിക്കാറുള്ള ഗെയിമിലെ രംഗം ഫഹദ് അനുകരിച്ചത്. കൃത്യസമയത്ത് റൂമിലേക്ക് കടന്നുവന്ന പിതാവ് ഫഹദിനെ രക്ഷിക്കുകയായിരുന്നു. എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന പിതാവിന്റെ ചോദ്യത്തിന് മറുപടി ആയി ഫഹദ് തന്നെയാണ് ഗെയിമിനെ പറ്റി പറഞ്ഞത്. സാഹചര്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ പിതാവ് തന്നെ ഫഹദിന്റെ വീഡിയോ ട്വിറ്ററിൽ പങ്കുവെക്കുകയും ചെയ്തു. കഴുത്തിൽ ഉണ്ടായ പാടുകൾ ചൂണ്ടിക്കാണിച്ച പിതാവ്, രക്ഷിതാക്കളോട് അലസത കൈവെടിയാൻ ആവശ്യപ്പെടുകയും ചെയ്തു. ഓൺലൈൻ ഗെയിമുകൾക്ക് അടിമകളാകുന്ന കുട്ടികളെ പറ്റി അൽ റയ്യാൻ മുൻപും വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. നിരന്തരം സ്‌ക്രീനിൽ നോക്കിയതിനാൽ കണ്ണുകൾക്ക് അസുഖം ബാധിച്ച കുട്ടിയുടെ വാർത്തയും ചാനൽ പുറത്തുവിട്ടിരുന്നു.