January 12, 2022
January 12, 2022
ദോഹ : കോവിഡിന്റെ മൂന്നാം തരംഗം ശക്തിയാർജ്ജിക്കുന്ന സാഹചര്യത്തിൽ, വാക്സിൻ ഡോസുകൾ കൃത്യമായ സമയത്ത് സ്വീകരിക്കണമെന്ന് ഖത്തർ ആരോഗ്യമന്ത്രാലയം. രോഗത്തെ ചെറുക്കാൻ വാക്സിന് കഴിയുമെന്നത് ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും നടത്തിയ നിരവധി ശാസ്ത്രീയ പരീക്ഷണങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ടെന്നും ഹമദ് മെഡിക്കൽ കോർപറേഷൻ പകർച്ചരോഗ വിഭാഗം മേധാവിയും നാഷണൽ ഹെൽത്ത് സ്ട്രാറ്റജിക് ഗ്രൂപ് ചെയർമാനുമായ ഡോക്ടർ അബ്ദുൽ ലത്തീഫ് അൽ ഖാൽ അറിയിച്ചു.
കോവിഡ് വൈറസ് ശരീരത്തിൽ പ്രവേശിച്ചാലും, രോഗലക്ഷണങ്ങൾ ഗുരുതരമാവുന്നത് തടയാൻ വാക്സിന് കഴിയും. ബൂസ്റ്റർ ഡോസ് സ്വീകരിച്ചവർക്ക് കോവിഡ് വരാതിരിക്കാൻ 75 ശതമാനം സാധ്യതയുണ്ട്. അസുഖം വന്നാലും, അത് ഗുരുതരമാവാതിരിക്കാൻ 90 ശതമാനം സാധ്യതയുണ്ട്. ഖത്തറിൽ ഈയിടെ കോവിഡ് ബാധിച്ച് മരണപ്പെട്ട ഏഴ് പേരും വാക്സിനേഷൻ സ്വീകരിക്കാത്തവരാണെന്ന കാര്യവും ഡോ.അൽഖാൽ സൂചിപ്പിച്ചു. അത്യാഹിത വിഭാഗത്തിൽ പ്രവേശിക്കപ്പെട്ടവരുടെ അവസ്ഥയും സമാനമാണ്. വാക്സിൻ എടുക്കാത്തവർക്കാണ് അസുഖം കൂടുതൽ മൂർച്ഛിച്ചത്. ഖത്തറിൽ ബൂസ്റ്റർ ഡോസ് സ്വീകരിച്ച ഒരാൾക്കും പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.