August 23, 2021
August 23, 2021
അജു അഷ്‌റഫ് / ന്യൂസ്‌റൂം സെൻട്രൽ ബ്യുറോ
മുംബൈ : വൻ താരനിരയുമായി ബോളിവുഡ് ബോക്സ് ഓഫീസിൽ ഈ ആഴ്ച്ച റിലീസ് ചെയ്ത ചിത്രമാണ് ബെൽബോട്ടം. അക്ഷയ് കുമാർ നായകനായെത്തുന്ന ചിത്രം അൻപത് ശതമാനം സിറ്റിംഗ് കപ്പാസിറ്റിയോടെയാണ് തിയേറ്ററിൽ എത്തിയതെങ്കിലും ആദ്യദിനങ്ങളിൽ തന്നെ കോടികൾ നേടി. എന്നാൽ, ഈ ചിത്രം സൗദി, കുവൈത്ത്, ഖത്തർ എന്നീ രാജ്യങ്ങളിൽ പ്രദർശിപ്പിക്കില്ല.
ചരിത്രത്തെ വളച്ചൊടിച്ചു എന്ന കാര്യം ചൂണ്ടിക്കാണിച്ചാണ് ചിത്രത്തിന് പ്രദർശനാനുമതി നിഷേധിച്ചത്. 1980 കാലഘട്ടത്തിൽ ഇന്ത്യയിൽ നടന്ന വിമാനറാഞ്ചലുകളാണ് ചിത്രത്തിന്റെ പ്രമേയം. സിനിമയുടെ രണ്ടാംപകുതിയിൽ റാഞ്ചിയ ഒരു വിമാനം ലാഹോറിൽ നിന്ന് ദുബായിലേക്ക് കൊണ്ടുപോവുന്ന ദൃശ്യങ്ങളുണ്ട്. സത്യത്തിൽ സംഭവിച്ചതിന് നേർവിപരീതമാണിത്. അന്നത്തെ യുഎഇ പ്രതിരോധമന്ത്രിയായിരുന്ന ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂമിന്റെ ഇടപെടലിലൂടെ യുഎഇയാണ് ഭീകരരെ അനുനയിപ്പിച്ചത്.. ഈ വൈരുധ്യമാണ് സിനിമയെ വിലക്കാൻ രാജ്യങ്ങളെ പ്രേരിപ്പിച്ചത്. ഇന്ത്യയിൽ വൻവിജയത്തിലേക്ക് കുതിക്കുന്ന ചിത്രത്തിൽ അക്ഷയ് കുമാറിനെ കൂടാതെ ലാറ ദത്ത, ആദിൽ ഹുസൈൻ, ഡെൻസിൽ സ്മിത്ത്, ഹുമ ഖുറേഷി തുടങ്ങി നീണ്ട താരനിര തന്നെയുണ്ട്.
യഥാർത്ഥ സംഭവം :
1984 ഓഗസ്റ്റ് 24 നാണ് 74 യാത്രക്കാരുമായി ഇന്ത്യൻ എയർലൈൻസിന്റെ ബോയിങ് 737 വിമാനം ഭീകരർ തട്ടിക്കൊണ്ടുപോയത്. ഡൽഹിയിൽ നിന്നും ശ്രീനഗറിലേക്കുള്ള യാത്രാമദ്ധ്യേ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത തീവ്രവാദികൾ അമേരിക്കയിലേക്ക് വിമാനം പറത്താനാണ് ആവശ്യപ്പെട്ടതെങ്കിലും ലാഹോർ, കറാച്ചി എന്നിവിടങ്ങളിലേക്ക് പോയ വിമാനം ദുബായിലേക്ക് തിരിച്ചുവിടുകയായിരുന്നു. തുടർന്ന്, യുഎഇ പ്രതിരോധമന്ത്രി മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നേരിട്ട് നടത്തിയ തുടർച്ചയായ അനുനയ ചർച്ചകൾക്ക് വഴങ്ങിയ തീവ്രവാദികൾ യാത്രക്കാരെ വിട്ടയക്കുകയാണുണ്ടായത്.
ന്യൂസ്‌റൂം വാർത്തകൾ വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് വാട്സ്ആപ് ഗ്രൂപ്പിൽ ചേരുക.