August 05, 2022
August 05, 2022
ദോഹ: ഖത്തറുമായുള്ള തർക്കവിഷയങ്ങൾ പരിഹരിക്കാൻ ചർച്ചക്ക് തയാറാണെന്നും എന്നാൽ ഖത്തർ ഇക്കാര്യത്തിൽ പ്രതികരിക്കാൻ തയാറാവുന്നില്ലെന്നും ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ: അബ്ദുൽ ലത്തീഫ് ബിൻ റാഷിദ് അൽ സയാനി പറഞ്ഞു.
'ഖത്തറുമായി ചർച്ച നടത്താൻ ബഹ്‌റൈൻ തയ്യാറാണ്. എന്നാൽ പല തവണ ചർച്ച നടത്താൻ ക്ഷണിച്ചെങ്കിലും ഖത്തർ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല.ചർച്ചകൾക്കായി ഞങ്ങൾ ഇപ്പോഴും വാതിൽ തുറന്നിട്ടിരിക്കുകയാണ്.' അദ്ദേഹം പറഞ്ഞു.ബഹ്‌റൈനിലെ എഡിറ്റർമാരുമായുള്ള അഭിമുഖത്തിൽ അൽ സയാനി പറഞ്ഞു.
ഗൾഫ് പ്രതിസന്ധി പരിഹരിക്കാൻ ഉണ്ടാക്കിയ അൽ ഉല കരാറിന് ശേഷവും ഖത്തറും ബഹ്‌റൈനും തമ്മിലുള്ള ബന്ധം കാര്യമായ പുരോഗതി കൈവരിച്ചിട്ടില്ല. ഖത്തറിനോട് ശത്രുതാപരമായ നിലപാടാണ് പലപ്പോഴും ബഹ്‌റൈൻ സ്വീകരിക്കുന്നത്.
ഇപ്പോഴുള്ള തർക്കവിഷയങ്ങൾ പരിഹരിക്കാതെ മുന്നോട്ട് പോകുന്നത് ശരിയല്ലെന്നും ചർച്ചക്കായി ബഹ്‌റൈൻ നടത്തിയ അഭ്യർത്ഥനകളോട് ഖത്തർ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഖത്തർ സമുദ്രാതിർത്തി മുറിച്ചുകടക്കുന്ന ബഹ്‌റൈൻ മൽസ്യ ബന്ധന തൊഴിലാളികളുടെ പ്രശ്നങ്ങൾ, ഖത്തറും ബഹ്‌റൈനും തമ്മിലുള്ള വ്യോമാതിർത്തി തുടങ്ങിയവയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള മുഖ്യ പ്രശ്നങ്ങൾ.
മുൻകൂട്ടി അനുമതിയില്ലാതെ ഖത്തർ പൗരന്മാർക്ക് ബഹ്‌റൈനിൽ പ്രവേശിക്കാൻ അനുമതി നൽകിയ തീരുമാനം ഖത്തർ സ്വാഗതം ചെയ്തതായും മന്ത്രി പറഞ്ഞു.
കഴിഞ്ഞയാഴ്ച ജിദ്ദയിൽ ചേർന്ന ജിസിസി സുരക്ഷാ ഉച്ചകോടിക്കിടെ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയും ബഹ്‌റൈൻ ഭരണാധികാരി ശൈഖ് ഹമദ് ബിൻ ഈസ അൽ ഖലീഫയും കൂടിക്കാഴ്ച നടത്തിയിരുന്നു.ഇതിന് പിന്നാലെ ഖത്തരി പൗരന്മാർക്കുള്ള യാത്രാവിലക്ക് ബഹ്‌റൈൻ റദ്ദാക്കിയത് ഇരു രാജ്യങ്ങൾക്കുമിടയിലെ മഞ്ഞുരുക്കത്തിനുള്ള സൂചനയായാണ് മാധ്യമങ്ങൾ വിലയിരുത്തിയത്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597