September 09, 2019
September 09, 2019
കെയ്‌റോ: അറബ് രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ അറബ് ലീഗില്‍ അല്‍ജസീറ ചാനലിനെതിരെ ബഹ്‌റൈന്റെ പരാതി. ബഹ്‌റൈനെ വിമര്‍ശിക്കുന്ന ഡോക്യുമെന്ററി ചാനലിലൂടെ സംപ്രേഷണം ചെയ്തതിനാണ് പരാതി നല്‍കിയിരിക്കുന്നത്.
നാളെ കെയ്‌റോയിൽ നടക്കുന്ന അറബ് ലീഗ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പരാതി ചര്‍ച്ച ചെയ്യുമെന്നാണ് അറിയുന്നത്. 152-മത് അറബ് ലീഗ് കൗണ്‍സില്‍ ഞായറാഴ്ച ഈജിപ്ഷ്യന്‍ തലസ്ഥാനത്ത് ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് അറബ് രാജ്യങ്ങളിലെ വിദേശമന്ത്രിമാരുടെ യോഗം ചേരുന്നത്.
ബഹ്‌റൈനിലെ വിമതരെയും പ്രതിപക്ഷ നേതാക്കളെയും വധിക്കാനായി ബഹ്‌റൈന്‍ ഇന്റലിജന്‍സ് വിഭാഗം അല്‍ഖാഇദ അംഗങ്ങളെ റിക്രൂട്ട് ചെയ്തതായി വെളിപ്പെടുത്തുന്ന ഡോക്യുമെന്ററിയാണു പരാതിക്ക് ആധാരം. കഴിഞ്ഞ ജൂലൈയിലാണ് ഡോക്യുമെന്ററി അല്‍ജസീറ പ്രക്ഷേപണം ചെയ്തത്. 2003ലാണ് ബഹ്‌റൈന്‍ ഇന്റലിജന്‍സ് ഇത്തരമൊരു നീക്കം നടത്തിയതെന്നാണ് ഡോക്യുമെന്ററി വെളിപ്പെടുത്തുന്നത്. എന്നാല്‍, ആരോപണം ബഹ്‌റൈന്‍ അധികൃതര്‍ നിഷേധിച്ചിട്ടുണ്ട്.
2017ല്‍ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ച രാജ്യങ്ങളിൽ ബഹ്‌റൈനും പങ്കാളിയാണ്. ഉപരോധം പിന്‍വലിക്കാന്‍ രാജ്യങ്ങള്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങളില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടണമെന്ന ആവശ്യവും ഉള്‍പ്പെട്ടിരുന്നു.