February 26, 2022
February 26, 2022
ദോഹ : ഈ വർഷമവസാനം മിഡിൽ ഈസ്റ്റ് മേഖലയിലെ പ്രഥമ ലോകകപ്പിന് ആതിഥ്യം അരുളാനുള്ള തയ്യാറെടുപ്പിലാണ് ഖത്തർ. കാല്പന്തിന്റെ വിശ്വമാമാങ്കത്തിന് വേദിയാവുന്നതോടെ 2022 എന്ന വർഷം രാജ്യത്തിന്റെ ചരിത്രത്തിൽ തങ്കലിപികളാൽ രേഖപ്പെടുത്തപ്പെടും. 2022 എന്ന വർഷം ഖത്തറിന് എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്നത് രേഖപ്പെടുത്താൻ, 2022 ലെ അക്കങ്ങളുടെ മാതൃകയിൽ കെട്ടിട്ടമുയരുകയാണ് രാജ്യത്ത്.
ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിന്റെ എതിരെയുള്ള ദോഹ സ്പോർട്സ് സിറ്റിയ്ക്ക് സമീപമാണ് കെട്ടിടമുയരുന്നത്. അൽ തുമാമ സ്റ്റേഡിയത്തിന്റെ നിർമാണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഇബ്രാഹിം.എം.ജൈദ ആണ് ഈ കെട്ടിടം രൂപകൽപന ചെയ്തിരിക്കുന്നത്. നാസർ ബിൻ ഹമദ് അൽ താനി എന്ന സംരംഭകനാണ് കെട്ടിടത്തിന്റെ ഉടമ. ഒരു വർഷത്തിന്റെ മാതൃകയിൽ ലോകത്ത് തന്നെ ഇതാദ്യമായാണ് ഒരു കെട്ടിടം ഉയരുന്നതെന്ന് വാസ്തുവിദഗ്ധരുടെ വെബ്‌സൈറ്റായ ഡിസീൻ വിശദീകരിച്ചു. കെട്ടിടത്തിന്റെ വശങ്ങളിൽ നിന്ന് നോക്കിയാലും, ആകാശക്കാഴ്ചയിലും 2022 എന്ന അക്കങ്ങൾ തെളിഞ്ഞുകാണാം. നാല് ബ്ലോക്കുകളിലായി നിർമിക്കുന്ന ഈ കെട്ടിടത്തിൽ സൂപ്പർമാർക്കറ്റ്, കഫെ, റസ്റ്റോറന്റുകൾ മുതലായവ പ്രവർത്തിക്കും. ലോകകപ്പിന് പന്തുരുളുന്നതിന് മുൻപ് തന്നെ ഈ അപൂർവ നിർമിതി ഉദ്ഘാടനം ചെയ്യപ്പെട്ടേക്കും.