September 24, 2021
September 24, 2021
ദറംഗ്: അസമിൽ മൃതദേഹത്തിന് മുകളിൽ ഉയർന്നു ചാടി ചവിട്ടുന്ന ലോകമനഃസാക്ഷിയെ നടുക്കിയ വിവാദ ചിത്രത്തിലെ ഫോട്ടോഗ്രാഫർക്ക് ഏതെങ്കിലും മാധ്യമസ്ഥാപനവുമായി ബന്ധമില്ലെന്ന് വെളിപ്പെടുത്തൽ. സമൂഹമാധ്യമങ്ങളിൽ കാട്ടുതീപോലെ പടർന്നു പിടിക്കുന്ന ചിത്രം ഇന്ത്യയിൽ കുറേക്കാലമായി അഴിഞ്ഞാടുന്ന ഹിന്ദുത്വ ഭീകരവാദത്തിന്റെയും ഉന്മൂലന രാഷ്ട്രീയത്തിന്റെയും പ്രതീകമായാണ് ലോകം വിലയിരുത്തുന്നത്. പൊലീസും നാട്ടുകാരും തമ്മിലുള്ള സംഘര്‍ഷത്തിനിടയില്‍ പൊലീസിനൊപ്പം നിന്ന് ആക്രമണം നടത്താന്‍ ഈ ഫോടോഗ്രാഫര്‍ മുന്‍പന്തിയില്‍ തന്നെയുണ്ടായിരുന്നത് വിഡിയോയില്‍ വ്യക്തമായിരുന്നു.
ഇന്‍ഡ്യ ടുഡേയുടെ അസം റിപോര്‍ടര്‍ മനോജ് ദത്തയെ ഉദ്ധരിച്ചു കൊണ്ട് ദ ലല്ലന്‍ ടോപ് പോര്‍ടല്‍ ഇയാളെ പറ്റി പറയുന്ന കാര്യങ്ങൾ ഇതാണ് :
ബിജോയ് ശങ്കര്‍ ബനിയ എന്നാണ് ഇയാളുടെ പേര്. ദറംഗ് ജില്ലയിലെ ഒരു സ്വകാര്യ ക്യാമറാമാന്‍ ആയ ബിജോയ്ക്ക് ഒരു മാധ്യമ സ്ഥാപനവുമായും ബന്ധമില്ല എന്നാണ് അറിയാന്‍ കഴിയുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് സമയം തൊട്ടു തന്നെ ജില്ലയില്‍ വളരെ സജീവമായി പ്രവര്‍ത്തിച്ചിരുന്ന ഇയാള്‍ ജില്ലാ ഭരണകൂടവുമായി അടുത്ത ബന്ധമുള്ള ആളാണെന്നും റിപോര്‍ടില്‍ പറയുന്നു.
സര്‍കാരിന്റെ സകല പരിപാടികളുടെയും ഇവന്റ് ഫോടോഗ്രാഫിയുടെ ചുമതല ഇയാള്‍ക്കാണ് നല്‍കിയിരുന്നത് എന്നും മനോജ് ദത്തയുടെ റിപോര്‍ട്ടിൽ പറയുന്നുണ്ട്.. സെപ്തംബര്‍ 23 ന് ജില്ലാ ഭരണകൂടം പൊലീസ് സന്നാഹങ്ങളോടെ അനധികൃത കുടിയേറ്റം ഒഴിപ്പിക്കാന്‍ വേണ്ടി പോയപ്പോള്‍, നടപടിക്രമങ്ങള്‍ മുഴുവന്‍ വിഡിയോഗ്രാഫ് ചെയ്യാന്‍ വേണ്ടിയാണ് ബനിയയെ കൂടെ കൂട്ടുന്നത്. നടപടികള്‍ പുരോഗമിക്കുന്നതിനിടെ അക്രമങ്ങളുണ്ടാവുകയും, അതില്‍ ബനിയ പങ്കു ചേരുകയുമായിരുന്നെന്നും മനോജ് ദത്ത പറഞ്ഞു.
അതേസമയം പൊലീസിനൊപ്പം, പൊലീസിനേക്കാള്‍ വലിയ അക്രമങ്ങള്‍ ഗ്രാമീണരോട് കാണിക്കുകയും അതിന്റെ വിഡിയോ വൈറലാവുകയും ചെയ്തപ്പോള്‍ രാത്രിയോടെ ബനിയയെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട് എന്ന് ആസാം ലോ ആന്‍ഡ് ഓര്‍ഡര്‍ ഡിജിപി ജിപി സിംഗ് വ്യാഴാഴ്ച രാത്രി ട്വിറ്റര്‍ വഴി അറിയിച്ചിരുന്നു.
അസമിലെ ദറംഗ് ജില്ലയില്‍ സെപ്തംബര്‍ 23 ന് പകലാണ് അനധികൃത ഭൂമികയ്യേറ്റം നടത്തി എന്നാരോപിക്കപ്പെടുന്ന ചില പ്രദേശവാസികളും പൊലീസ് സംഘവും തമ്മില്‍ സംഘര്‍ഷമുണ്ടായത്. ഏറ്റുമുട്ടലില്‍ വെടിവെപ്പും നടന്നിരുന്നു.പ്രദേശത്തെ 800ഓളം മുസ്‌ലിം കുടുംബങ്ങളെയാണ് അനധികൃത ഭൂമി കൈയേറ്റം ആരോപിച്ച് സംസ്ഥാന സര്‍ക്കാര്‍ കുടിയൊഴിപ്പിക്കുന്നത്. കുടിയൊഴിപ്പിക്കലിനെതിരെ കോണ്‍ഗ്രസ്, എഐയുഡിഎഫ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
വെടിയേറ്റു നിലത്തു വീണ പലരെയും പൊലീസ് ലാത്തി കൊണ്ട് മുഖത്തടക്കം അതി ക്രൂരമായി മര്‍ദിക്കുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിരുന്നു. ഈ ഏറ്റുമുട്ടലുകളില്‍ രണ്ടു ഗ്രാമീണര്‍ മരിച്ചതായും ഒൻപതോളം പൊലീസുകാര്‍ക്ക് പരിക്കേറ്റതായും റിപോര്‍ടുകള്‍ വന്നിരുന്നു.
ഇതിനിടെ,ബിജോയ് ബോനിയ അസം സി.ഐ.ഡി അറസ്റ്റ് ചെയ്തതായി ഡി.ജി.പി അറിയിച്ചു. മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മയുടെ നിര്‍ദേശപ്രകാരമാണ് അടിയന്തര ഇടപെടലെന്നും ഡി.ജി.പി ട്വീറ്റ് ചെയ്തു.