December 13, 2021
December 13, 2021
ദോഹ : ഖത്തർ വേദിയാവുന്ന പ്രഥമ ഫിഫ അറബ് കപ്പ് വൻ വിജയമാണെന്ന് കണക്കുകൾ. രണ്ട് സെമിഫൈനലുകളും കലാശപ്പോരാട്ടവും ബാക്കി നിൽക്കെ 4,66000 ടിക്കറ്റുകളുടെ വില്പന നടന്നതായി സംഘാടകർ അറിയിച്ചു. ശേഷിക്കുന്ന മത്സരങ്ങൾ കൂടി അരങ്ങേറുമ്പോഴേക്കും അഞ്ചുലക്ഷത്തിലധികം കാണികൾ അറബ് കപ്പ് കാണാൻ എത്തുമെന്നതിൽ സംശയമില്ല.
തുല്യശക്തികളുടെ പോരാട്ടമെന്ന് വിശേഷിപ്പിക്കപ്പെട്ട അൾജീരിയ-ഈജിപ്ത് മത്സരം വീക്ഷിക്കാനാണ് ഏറ്റവും അധികം കാണികൾ ഒഴുകിയെത്തിയത്. ഖത്തർ - യുഎഇ ഗ്ലാമർ മത്സരമാണ് രണ്ടാം സ്ഥാനത്ത്. സെമിഫൈനലിൽ ആതിഥേയരായ ഖത്തറും മത്സരിക്കാൻ ഇറങ്ങുന്നതിനാൽ, ടിക്കറ്റ് വില്പന റെക്കോർഡുകൾ മറികടന്ന് മുന്നേറുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. ലോകകപ്പിന് മികച്ച രീതിയിൽ മുന്നൊരുക്കം നടത്താൻ അറബ് കപ്പിന്റെ സംഘാടനം തങ്ങളെ സഹായിക്കുമെന്നും, ഈ ടൂർണ്ണമെന്റിലൂടെ നിരവധി കാര്യങ്ങൾ പഠിച്ചെടുക്കാൻ കഴിഞ്ഞെന്നും സംഘാടകർ അഭിപ്രായപ്പെട്ടു.