July 13, 2022
July 13, 2022
അൻവർ പാലേരി
ദോഹ : ഇംഗ്ലണ്ട് വിട്ട് ഖത്തറിലെ അൽ സദ്ദ് ക്ലബ്ബിൽ ചേരാനുള്ള തീരുമാനത്തിന് പിന്നിലെ വൈകാരിക ബന്ധം വെളിപ്പെടുത്തി ഘാന ഫുട്‍ബോൾ ക്യാപ്റ്റൻ ആന്ദ്രെ അയ്യൂ.ഘാനയിലെ ഏറ്റവും ശ്രദ്ധേയനായ ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് ക്വാബെന യെബോഹുമായുള്ള അഭിമുഖത്തിനിടെയാണ് 32 കാരനായ ആന്ദ്രെ അയ്യൂ ഖത്തറുമായുള്ള ആത്മബന്ധത്തെ കുറിച്ച് തുറന്നു പറഞ്ഞത്.
2011-ലെ ബിബിസി ആഫ്രിക്കൻ ഫുട്ബോളർ ഓഫ് ദി ഇയർ അവാർഡ് നേടിയ ആന്ദ്രെ അയ്യൂ തന്റെ പിതാവും ക്ലബ്ബും തമ്മിലുള്ള അഗാധമായ ബന്ധത്തെ കുറിച്ചാണ് അഭിമുഖത്തിൽ വൈകാരികമായി സംസാരിച്ചത്..ആന്ദ്രെയുടെ പിതാവ്, അബേദി പെലെ, 1982/83 സീസണിൽ ദോഹയിലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ കളിച്ചതിന്റെയും ഇതിഹാസ സമാനമായ നേട്ടങ്ങൾ സ്വന്തമാക്കിയതിന്റെയും അനുഭവങ്ങൾ പങ്കുവെച്ചു.
'ഇന്ന് അൽ സദ്ദ് എസ്.സി എന്നറിയപ്പെടുന്ന അൽ ദീബിനായി 8 മത്സരങ്ങളിൽ നിന്ന് 7 ഗോളുകൾ നേടി തന്റെ പിതാവിന്റെ കരിയറിൽ മികച്ച നേട്ടമുണ്ടാക്കാൻ സഹായിച്ചത് ഈ ക്ലബ്ബാണ്.അൽ സദ്ദും എന്റെ അച്ഛനും തമ്മിൽ വലിയൊരു ചരിത്രമുണ്ട്.ഘാനയ്ക്ക് പുറത്തുള്ള അദ്ദേഹത്തിന്റെ ആദ്യ ക്ലബ്ബാണിത്. അവിടെയാണ് അദ്ദേഹത്തിന് വലിയ പരിക്ക് പറ്റിയത്, ക്ലബ്ബ് പിതാവിനെ മികച്ച രീതിയിൽ പരിചരിച്ചു, ശസ്ത്രക്രിയ നടത്തി, ആവശ്യമായതെല്ലാം ചെയ്തു കൊടുത്തു. അന്ന്.താൻ ജനിച്ചിട്ടുപോലുമില്ലായിരുന്നു.എനിക്ക് വ്യക്തിപരമായി അറിയാത്ത ഒരു ക്ലബ്ബാണെങ്കിലും ഈ സ്നേഹവും ബന്ധവുമാണ് ഈ ക്ലബ്ബ് തെരഞ്ഞെടുക്കാൻ എന്നെ പ്രേരിപ്പിച്ചത് ..'
ജിടിവി സ്‌പോർട്‌സ് പ്ലസിലെ സ്‌പോർട്‌സ് ഹൈലൈറ്റ് ഷോയിൽ അദ്ദേഹം പറഞ്ഞു.
അടുത്ത സീസണിൽ ഖത്തറിലെ വമ്പൻമാരായ അൽ സദ്ദിനൊപ്പം കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആന്ദ്രെ അയ്യൂ. മുൻ വെസ്റ്റ് ഹാം യുണൈറ്റഡ് താരമായ അയ്യൂ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിലെ തന്റെ അരങ്ങേറ്റ സീസണിൽ 18 ഗോളുകൾ വലയിലാക്കി ആരാധകരുടെ ശ്രദ്ധ നേടിയിരുന്നു.കഴിഞ്ഞ വർഷമാണ് അദ്ദേഹം അൽ സദ്ദിൽ ചേർന്നത്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക