December 08, 2019
December 08, 2019
ദോഹ : ദുഹൈൽ അബ്ദുല്ലാ ബിൻ ഖലീഫാ സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന അറേബ്യൻ ഗൾഫ് കപ്പ് ഫൈനൽ കലാശപ്പോരാട്ടത്തിൽ ജയിക്കുന്ന ടീമിന് കപ്പ് കൈമാറാൻ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി എത്തും. സൗദിയും ബഹ്‌റൈനും തമ്മിലാണ് ഫൈനലിൽ ഏറ്റുമുട്ടുന്നത്.വൈകീട്ട് 7 മണിക്കാണ് മത്സരം.
നവംബർ 26 ന് ആരംഭിച്ച ഇരുപത്തിനാലാമത് അറേബ്യൻ ഗൾഫ് കപ്പിനാണ് ഇന്ന് സമാപനമാകുന്നത്. എട്ട് ടീമുകൾ തമ്മിൽ രണ്ടു ഗ്രൂപ്പുകളിലായി നടന്ന വാശിയേറിയ പതിന്നാല് മത്സരങ്ങൾക്ക് ശേഷം കപ്പിൽ മുത്തമിടുന്നത് ആരായിരിക്കുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ഗൾഫ് രാജ്യങ്ങളിലെ ഫുട്‍ബോൾ ആരാധകർ. നവംബർ 26 നടന്ന ഗ്രൂപ് എ ഉത്ഘാടന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഇറാഖ് ആതിഥേയരായ ഖത്തറിനെ പരാജയപ്പെടുത്തിയിരുന്നു.എന്നാൽ യമനെതിരെയുള്ള മത്സരത്തിൽ എതിരില്ലാത്ത ആറു ഗോളുകൾക്ക് കന്നി വിജയം കുറിച്ച് തിരിച്ചു വന്ന ഖത്തർ യു.എ.ഇ യുമായുള്ള മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്ക് നേടിയ വിജയം രാജ്യത്തെ ഫുട്‍ബോൾ ആരാധകരിൽ ഏറെ ആവേശമുണ്ടാക്കിയിരുന്നു. അതേസമയം, ഡിസംബർ അഞ്ചിന് സൗദിയുമായി നടന്ന അവസാന റൗണ്ട് മത്സരത്തിൽ ഒരു ഗോളിന് സൗദി നേടിയ വിജയത്തോടെ ഖത്തർ ഫൈനൽ കാണാതെ പുറത്താവുകയായിരുന്നു. ഗൾഫ് രാജ്യങ്ങൾ ആവേശത്തോടെ ഉറ്റുനോക്കിയ മത്സരം കാണാൻ നാല്പതിനായിരത്തിലേറെ ആരാധകരാണ് വക്രയിലെ അൽ ജനൂബ് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്.
രണ്ടു വർഷങ്ങൾക്ക് ശേഷവും ഖത്തറിനെതിരെ സൗദി അറേബ്യ,യു.എ.ഇ,ബഹ്‌റൈൻ,ഈജിപ്ത് എന്നീ രാജ്യങ്ങൾ ഏർപെടുത്തിയ ഉപരോധം തുടരുന്ന സാഹചര്യത്തിൽ സൗദിയും ബഹ്‌റൈനും തമ്മിലുള്ള മത്സരത്തിൽ അമീർ പങ്കെടുക്കുന്നതിന് ഏറെ പ്രാധാന്യമുണ്ട്. തുടക്കത്തിൽ ദോഹയിൽ നടക്കുന്ന അറേബ്യൻ ഗൾഫ് കപ്പ് ബഹിഷ്കരിക്കാൻ തീരുമാനിച്ച ഉപരോധ രാജ്യങ്ങൾ അവസാന നിമിഷമാണ് മത്സരങ്ങളിൽ പങ്കെടുക്കാൻ തീരുമാനിച്ചത്. രണ്ടുവർഷത്തിലേറെയായി തുടരുന്ന ഗൾഫ് പ്രതിസന്ധി അവസാനിക്കുന്നതായുള്ള സൂചനകൾ ബലപ്പെടുന്ന സാഹചര്യത്തിലാണ് ഇന്ന് സൗദിയും ബഹ്‌റൈനും ദോഹയുടെ മണ്ണിൽ നേർക്കുനേർ പൊരുതാൻ ഇറങ്ങുന്നത്.