January 15, 2023
January 15, 2023
പി.ടി.ഐ
ന്യൂഡല്‍ഹി: 024ലെ ലോക്സഭ തെരഞ്ഞെടുപ്പ് ബി.ജെ.പിക്ക് അനുകൂലമായ ഒറ്റക്കുതിരയോട്ടമായിരിക്കുമെന്നു കരുതുന്നത് അബദ്ധമായിരിക്കുമെന്നും പ്രാദേശിക പാര്‍ട്ടികളുടെ പങ്ക് പ്രധാനമായിരിക്കുമെന്നും നൊബേല്‍ സമ്മാന ജേതാവ് അമര്‍ത്യ സെന്‍ ബി.ജെ.പിയുടെ സ്ഥാനം പിടിക്കാന്‍ മറ്റൊരു പാര്‍ട്ടിയുമില്ലെന്ന കാഴ്ചപ്പാട് അബദ്ധമായിരിക്കുമെന്നാണ് കരുതുന്നതെന്നും പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
ബി.ജെ.പി സര്‍ക്കാര്‍ മെച്ചപ്പെട്ടു എന്ന് താന്‍ കരുതുന്നില്ല. 'ഇന്ത്യന്‍ കാഴ്ചപ്പാടി'നെ ചുരുക്കുകയാണ് ബി.ജെ.പി ചെയ്തത്. ഇന്ത്യ എന്നാല്‍ 'ഹിന്ദു ഇന്ത്യ'യാണെന്നും 'ഹിന്ദി സംസാരിക്കുന്നവരുടെ ഇന്ത്യ'യാണെന്നുമുള്ള ധാരണയുണ്ടാക്കിയെന്നും അമര്‍ത്യ സെന്‍ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിലൂടെ ന്യൂനപക്ഷങ്ങളുടെ പങ്കാളിത്തം ചുരുക്കി അവരെ അപ്രധാനമാക്കാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്.ന്യൂനപക്ഷങ്ങളെ ദുര്‍ബലമാക്കാന്‍ നേര്‍ക്കുനേരെയോ അല്ലാതെയോ ഹിന്ദു ഭൂരിപക്ഷ ശക്തികളുടെ പങ്കാളിത്തം രാജ്യത്ത് വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മുസ്‍ലിംകളെ പോലെയുള്ള ന്യൂനപക്ഷങ്ങളെ തിരസ്കരിക്കുന്നതിന് ഒരിക്കല്‍ ഇന്ത്യ ഖേദിക്കുമെന്നും വാര്‍ത്ത ഏജന്‍സി പി.ടി.ഐക്ക് അനുവദിച്ച അഭിമുഖത്തില്‍ അമര്‍ത്യ സെന്‍ ഓര്‍മിപ്പിച്ചു.
മതേതരത്വവും സമത്വവുമുണ്ടെന്ന് കരുതുന്ന ഇന്ത്യ പോലൊരു രാജ്യം ന്യൂനപക്ഷങ്ങളെ വിദേശികളായി കാണുന്നത് നിര്‍ഭാഗ്യകരമാണ്. എല്ലാ പൗരന്മാര്‍ക്കും അവകാശങ്ങളുണ്ടെന്ന് അംഗീകരിക്കലാണ് ഇന്ത്യക്ക് ഇന്ന് ആവശ്യം. മതപരമായി പൂര്‍ണ ഹിന്ദുവായിട്ടും ഒരു വിഭാഗത്തെ മറ്റൊരു വിഭാഗത്തിനെതിരെ വളര്‍ത്തിക്കൊണ്ടുവരാന്‍ ഗാന്ധി തുനിഞ്ഞിട്ടില്ല. സ്വാതന്ത്ര്യലബ്ധിയുടെ വേളയിലുണ്ടായിരുന്നതിനേക്കാള്‍ മെച്ചപ്പെട്ട നില മുസ്‍ലിംകള്‍ക്ക് നല്‍കാന്‍ അദ്ദേഹം തയാറായിരുന്നു.
ഡി.എം.കെയും തൃണമൂലും പ്രധാന പാര്‍ട്ടികളാണ്. ഒരളവോളം സമാജ്‍വാദി പാര്‍ട്ടിയും അതെ. ബി.ജെ.പിയുടെ സ്ഥാനം പിടിക്കാന്‍ മറ്റൊരു പാര്‍ട്ടിയുമില്ലെന്ന കാഴ്ചപ്പാട് അബദ്ധമായിരിക്കുമെന്നാണ് കരുതുന്നത്. കോണ്‍ഗ്രസ് ഏറെ ദുര്‍ബലമായി കാണുന്നു. ആരെങ്കിലും കോണ്‍ഗ്രസിനെ ഗൗരവമായി പരിഗണിക്കുന്നുണ്ടോ എന്നറിയില്ല. എന്നാല്‍, മറ്റൊരു പാര്‍ട്ടിക്കുമില്ലാത്ത ഒരു അഖിലേന്ത്യ കാഴ്ചപ്പാട് കോണ്‍ഗ്രസ് നല്‍കുന്നുണ്ട്. കോണ്‍ഗ്രസിനകത്ത് ഭിന്നിപ്പുകളുമുണ്ട്.
മമത ബാനര്‍ജിക്ക് പ്രധാനമന്ത്രിയാകാന്‍ കഴിയുമോ എന്ന ചോദ്യത്തിന് അതിനുള്ള യോഗ്യത അവര്‍ക്കുണ്ടെന്ന് അമര്‍ത്യ സെന്‍ മറുപടി നല്‍കി. അവര്‍ക്ക് യോഗ്യതയില്ലെന്നല്ല. തീര്‍ച്ചയായും യോഗ്യതയുണ്ട്. എന്നാല്‍, ഇന്ത്യയിലെ ചേരിതിരിവുകള്‍ക്ക് അറുതി വരുത്തുന്ന നേതൃപാടവം സാധ്യമാക്കുന്ന തരത്തില്‍ ബി.ജെ.പിക്കെതിരായ വികാരം ഒരുമിപ്പിക്കാന്‍ അവര്‍ക്കാകുമോ എന്നത് ഇനിയും തെളിയിച്ചിട്ടില്ല-അദ്ദേഹം പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക