September 30, 2021
September 30, 2021
ദോഹ : കോവിഡ് കേസുകളുടെ എണ്ണത്തിൽ തുടർച്ചയായി ഇടിവ് രേഖപ്പെടുത്തിയതോടെ ഖത്തറിലെ സ്കൂളുകൾ പരമാവധി ശേഷിയിലേക്ക് മടങ്ങുന്നു. ഒക്ടോബർ 3 ഞായറാഴ്ച മുതൽ കിന്റർഗാർഡനുകളിലും, സ്കൂളുകളിലും, ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിലും മുഴുവൻ വിദ്യാർത്ഥികൾക്കും നേരിട്ട് ഹാജരാവാമെന്ന് വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചു.
നിലവിൽ ഖത്തറിൽ സ്‌കൂളുകളും കിന്റർഗാർട്ടൻ ഉൾപെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ടെങ്കിലും ക്‌ളാസുകളും കുട്ടികളുടെ എണ്ണവും പരിമിതപ്പെടുത്തിയിട്ടുണ്ട്.
ഒരു മീറ്റർ സാമൂഹിക അകലം വിദ്യാർഥികളും ജീവനക്കാരും തുടർന്നും പാലിക്കണം. സ്കൂളിൽ മാസ്ക് ധരിക്കുകയും വേണം. സ്കൂൾ ബസ്സുകളിൽ 75 ശതമാനം വിദ്യാർത്ഥികൾക്കാണ് യാത്ര ചെയ്യാൻ അനുമതി. കൈകൾ കൃത്യമായ ഇടവേളകളിൽ കഴുകുക, പരിസരം ഇടയ്ക്കിടെ അണുവിമുക്തമാക്കുക തുടങ്ങിയ പ്രതിരോധനടപടികൾ തുടർന്നും കൈക്കൊള്ളണമെന്നും അധികൃതർ നിഷ്കർഷിച്ചു. കോവിഡ് വാക്സിൻ പൂർത്തിയാക്കാത്തവർക്ക് ഓരോ ആഴ്ചയിലും റാപിഡ് ടെസ്റ്റ് നടത്തണമെന്നും അധികൃതർ അറിയിച്ചു. 12 വയസിന് മുകളിലുള്ള ഓരോ വിദ്യാർത്ഥിയും, ജീവനക്കാരുമാണ് ആഴ്ചയിലൊരിക്കൽ റാപിഡ് പരിശോധന നടത്തേണ്ടത്. സ്കൂളുകളിൽ ബബിൾ സിസ്റ്റം തുടരുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.