March 30, 2022
March 30, 2022
ദോഹ : റമദാൻ മാസത്തിൽ രാജ്യത്തെ മുഴുവൻ പള്ളികളും തുറന്നുപ്രവർത്തിക്കുമെന്ന് ഔഖാഫ് മന്ത്രാലയം അറിയിച്ചു. സ്ത്രീകൾക്കായുള്ള നമസ്കാരസൗകര്യങ്ങളും റമദാനിൽ ലഭ്യമാകും. മന്ത്രാലയത്തിന്റെ ഓഫീസിൽ നടത്തിയ പത്രസമ്മേളനത്തിലാണ് റമദാൻ മുന്നൊരുക്കങ്ങൾ വിശദീകരിച്ചത്. സക്കാത്ത് ഫണ്ട് ഉപയോഗിച്ച് അശരണർക്കായി നിരവധി സന്നദ്ധപ്രവർത്തനങ്ങൾ നടത്തുമെന്നും, സെമിനാറുകളും മതപ്രഭാഷണപരമ്പരകളും, പ്രത്യേക ക്ലാസുകളും അടക്കം ആയിരത്തോളം പരിപാടികളും റമദാനിൽ നടത്തുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. വിവിധ ഭാഷകളിലായി, വിദേശികൾക്ക് വേണ്ടിയും പരിപാടികൾ ഒരുക്കും.
'പള്ളികളിൽ രണ്ട് മാസം മുൻപ് തന്നെ റമദാന് വേണ്ടിയുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. ശുചീകരപ്രവർത്തനങ്ങളും, ആരാധനയ്ക്ക് എത്തുന്നവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്'. - പള്ളികളുടെ ചുമതലയുള്ള ഔഖാഫ് മേധാവി മുഹമ്മദ് ഹമദ് അൽ കുവാരി മാധ്യമങ്ങളോട് പറഞ്ഞു. തറാവീഹ് നമസ്‌കാരത്തിനായി ഇമാമുകൾക്ക് പ്രത്യേക പരിശീലനം നൽകിയതായും കുവാരി കൂട്ടിച്ചേർത്തു.