April 13, 2022
April 13, 2022
ദോഹ : അൽ കരാനയിൽ സ്ഥിതിചെയ്യുന്ന, ചതുപ്പുനിലമടങ്ങിയ പ്രദേശം വിനോദസഞ്ചാരകേന്ദ്രമാക്കുമെന്ന് പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. പരിസ്ഥിതിപ്രാധാന്യമുള്ള ഈ മേഖലയിൽ നിരവധി പക്ഷിമൃഗാദികൾ വസിക്കുന്നുണ്ട്. ഇവയെ സംരക്ഷിക്കാനും, നിരീക്ഷകർക്ക് ഇവയെ അടുത്തറിയാൻ സൗകര്യം ഒരുക്കാനുമാണ് പ്രദേശത്തെ ടൂറിസ്റ്റ് റിസോർട്ടാക്കി മാറ്റുന്നതെന്ന് കാലാവസ്ഥാ വ്യതിയാന- പരിസ്ഥിതി മന്ത്രി ഡോക്ടർ ഷെയ്ഖ് ഫലേഹ് ബിൻ നാസ്സർ ബിൻ അഹമ്മദ് ബിൻ അലി അൽ താനി അറിയിച്ചു.
ഫുവൈരത് കടൽത്തീരത്ത് കടലാമകളുടെ പ്രത്യുൽപാദനത്തിനുള്ള സൗകര്യം ഒരുക്കാൻ നടത്തിയ പ്രത്യേക പരിപാടിക്കിടെയാണ് മന്ത്രി, അൽ കരാന പദ്ധതിയുടെ വിശദാംശങ്ങൾ പുറത്തുവിട്ടത്. തെളിനീരൊഴുകുന്ന തണ്ണീർതടങ്ങളുള്ള അൽ കരാനയിൽ, വൈവിധ്യമാർന്ന മത്സ്യങ്ങളും ഉണ്ടെന്നും, ദേശാടനക്കിളികൾ ഇടത്താവളമായി അൽ കരാന ചതുപ്പുനിലത്തെ ആശ്രയിക്കാറുണ്ടെന്നും മന്ത്രി പറഞ്ഞു. ജൈവവൈവിധ്യത്തെ സംരക്ഷിക്കാനും, കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനും, ലോകകപ്പ് ഫുട്‍ബോളിന് മുൻപ് കൂടുതൽ പരിസ്ഥിതി സൗഹൃദ പ്രോജക്ടുകൾ നടപ്പിലാക്കുമെന്നും മന്ത്രി മാധ്യമങ്ങളെ അറിയിച്ചു. 2030 ആവുമ്പോഴേക്കും, രാജ്യം പുറത്തുവിടുന്ന കാർബണിന്റെ അളവ് 25 ശതമാനത്തോളം കുറയ്ക്കാനുള്ള പരിശ്രമത്തിലാണ് ഖത്തറെന്നും മന്ത്രി കൂട്ടിച്ചേർത്തു.