March 19, 2022
March 19, 2022
ദോഹ : അമീർ കപ്പിന്റെ അൻപതാം പതിപ്പിൽ അൽ ദുഹൈൽ ജേതാക്കൾ. കലാശപ്പോരിൽ അൽ ഗറാഫയെ തീർത്തും നിഷ്പ്രഭരാക്കിയാണ് 'റെഡ് നൈറ്റ്സ്' എന്ന ഓമനപ്പേരിലറിയപെടുന അൽ ദുഹൈൽ, കിരീടം നേടിയത്. എതിരാളികളുടെ വലയിൽ അഞ്ചുവട്ടം പന്തെത്തിച്ച ടീം, ഒരു ഗോൾ മാത്രമാണ് തിരികെ വാങ്ങിയത്. ഖത്തർ അമീർ ഷെയ്ഖ് തമിം ബിൻ ഹമദ് അൽതാനിയിയാണ് വിജയികൾക്ക് ട്രോഫി നൽകിയത്.
75 ശതമാനം കാണികൾക്കായിരുന്നു ഖലീഫ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ പ്രവേശനാനുമതി ഉണ്ടായിരുന്നത്. മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ തന്നെ എഡ്മിൽസണിലൂടെ മുന്നിലെത്തിയ അൽ ദുഹൈൽ, ഒലൂങ്കയിലൂടെ ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയിൽ ഖത്തർ ദേശീയ താരം അൽ മൊയീസ് അലിയും ഗോൾപട്ടികയിൽ ഇടംപിടിച്ചതോടെ മത്സരം പൂർണമായും ദുഹൈലിന്റെ വരുതിയിലായി. അഹ്മദ് അലാദീനിലൂടെ ഗറാഫ ഒരു ഗോൾ മടക്കിയെങ്കിലും, സാസ്സിയുടെയും മുസ്തഫയുടെയും ഗോളുകളിലൂടെ അൽ ദുഹൈൽ വിജയം അരക്കിട്ടുറപ്പിച്ചു. ഈ സീസണോടെ ടീം വിടുന്ന പരിശീലകൻ ലൂയിസ് കാസ്ട്രോയ്ക്ക് സ്വപ്നസമാനമായ യാത്രയയപ്പ് നൽകാനും ഇതോടെ അൽ ദുഹൈലിന് കഴിഞ്ഞു.