May 11, 2022
May 11, 2022
അൻവർ പാലേരി
ദോഹ : അധിനിവേശ വെസ്റ്റ്ബാങ്ക് പട്ടണമായ ജെനിനിൽ ഖത്തർ ആസ്ഥാനമായ അൽ ജസീറ ചാനലിന്റെ ലേഖിക കൊല്ലപ്പെട്ടു.ജെനിൻ അഭയാർത്ഥി ക്യാമ്പിൽ ഇസ്രായേൽ സൈന്യം നടത്തിയ റെയ്ഡ് റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് 51 കാരിയായ ഷിറീൻ അബു അക്ലേക്ക് നേരെ ഇസ്രായേൽ സൈന്യം നിറയൊഴിച്ചത്. ഫലസ്തീനിയൻ പത്രപ്രവർത്തകൻ അലി അൽ-സമൂദിക്കും ആക്രമണത്തിൽ പരിക്കേറ്റെങ്കിലും ആരോഗ്യനില തൃപ്തികരമാണ്.ഷിറീൻ അബു അക്ലേയെ കൊലപ്പെടുത്തിയ നടപടി നടുക്കമുളവാക്കുന്നതാണെന്നും സൈന്യത്തിനെതിരെ നടപടിയെടുക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെടുന്നതായും അൽ ജസീറ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ജെറുസലേമിലെ ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ചു വളർന്ന ഷിറീൻ അബു അക്ലേ നേരത്തെ ജോർദാനിലെ സയൻസ് ആൻഡ് ടെക്നോളജി സർവകലാശാലയിൽ അധ്യാപികയായിരുന്നു.അൽ ജസീറയിൽ ചേരുന്നതിന് മുമ്പ് യു.എൻ.ആർ.ഡബ്ല്യു.എ,വോയ്‌സ് ഓഫ് പാലസ്തീൻ റേഡിയോ, അമ്മാൻ സാറ്റലൈറ്റ് ചാനൽ, മിഫ്താ ഫൗണ്ടേഷൻ, മോണ്ടെ കാർലോ റേഡിയോ എന്നിവയിൽ ജോലി ചെയ്തിട്ടുണ്ട്.
അതേസമയം,ഫലസ്തീൻ വെടിവെപ്പിനിടെയാകാം അൽ ജസീറ റിപ്പോർട്ടർ കൊല്ലപ്പെട്ടതെന്ന്ന്ന് ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് പ്രതികരിച്ചു.അതേസമയം,സംഭവം നടക്കുമ്പോൾ പ്രദേശത്ത് തോക്കുധാരികളായ ഫലസ്തീനികൾ ഉണ്ടായിരുന്നില്ലെന്ന് അൽ ജസീറ മറ്റൊരു റിപ്പോർട്ടറായ അൽ സമൂദി പറഞ്ഞു.
അധിനിവേശ വെസ്റ്റ് ബാങ്കിൽ അബു അക്ലേ കൊല്ലപ്പെട്ടതിനെ പശ്ചിമേഷ്യൻ സമാധാന നടപടികൾക്കായുള്ള യുഎൻ പ്രത്യേക ദൂതൻ ടോർ വെന്നസ്‌ലാൻഡ് അപലപിച്ചു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക