August 26, 2021
August 26, 2021
ന്യൂഡൽഹി : അഫ്ഗാനിസ്ഥാനിൽ നിന്നും അഭയം തേടി ഇന്ത്യയിൽ വിമാനമിറങ്ങിയ തന്നെ അധികൃതർ അതേ വിമാനത്തിൽ തന്നെ ഇസ്താംബുളിലേക്ക് തിരിച്ചയച്ചതായി അഫ്ഗാനിസ്ഥാനിലെ വനിതാ എം.പി റംഗീന കാർഗർ.. മതിയായ കാരണം പോലും ബോധിപ്പിക്കാതെ തന്നെ തിരിച്ചയച്ചത് വിശ്വസിക്കാനാവുന്നില്ലെന്നും, മഹാത്മഗാന്ധിയുടെ മണ്ണിൽ നിന്നും ഇത്തരം ഒരു അനുഭവം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നും റംഗീന കൂട്ടിച്ചേർത്തു.അഫ്ഗാൻ ഭരണം താലിബാൻ പിടിച്ചെടുത്തതിന് ശേഷം ഓഗസ്റ്റ് 20 നാണ് ഇവർ ഫ്‌ളൈദുബായ് വിമാനത്തിൽ ഇസ്‌താംബൂളിൽ നിന്ന് ഡൽഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ ഇറങ്ങിയത്.
"നയതന്ത്രപാസ്പോർട്ട് സ്വന്തമായുള്ളതിനാൽ മുമ്പ് വിവിധ ആവശ്യങ്ങൾക്കായി ഇന്ത്യയിൽ വന്നിട്ടുണ്ട്, അന്നൊന്നും നേരിടേണ്ടി വന്നിട്ടില്ലാത്ത പരിശോധനയാണ് ഇത്തവണ നേരിട്ടത്. രണ്ട് മണിക്കൂറോളം നീണ്ടുനിന്ന അനിശ്ചിതത്വത്തിന് ശേഷം എന്നോട് തിരിച്ചുപോവാൻ ആവശ്യപ്പെടുകയായിരുന്നു.ഒരു ക്രിമിനലിനോടെന്ന പോലെയാണ് അവർ എന്നോട് പെരുമാറിയത്.", - റംഗീന മാധ്യമങ്ങളെ അറിയിച്ചു. അഫ്ഗാൻ വിഷയത്തിൽ ഇന്ത്യക്ക് ചെയ്യാൻ കഴിയുന്നതൊക്കെ ചെയ്യുമെന്ന ഇന്ത്യൻ വിദേശകാര്യമന്ത്രി ജയ്ശങ്കറിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് റംഗീന കാർഗറിന് ഈ ദുരനുഭവമുണ്ടായത്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ 0097466200167 എന്ന വാട്സ്ആപ് നമ്പറിലേക്ക് സന്ദേശമയക്കുക