February 05, 2022
February 05, 2022
അൻവർ പാലേരി
ദോഹ : ഖത്തറിൽ കുടുംബത്തോടൊപ്പമല്ലാതെ കഴിയുന്ന മലയാളി യുവാക്കൾ വാരാന്ത്യ അവധി ആഘോഷിക്കാൻ ഡിസേർട്ട് സഫാരി ഉൾപ്പെടെയുള്ള സാഹസിക യാത്രകൾ തെരഞ്ഞെടുക്കുന്നത് പതിവായിരിക്കുകയാണ്. പലപ്പോഴും ഇത്തരം യാത്രകൾ അപകടങ്ങൾക്ക് വഴിവെക്കുന്നതിനാൽ പോലീസ് നിരവധി തവണ മുന്നറിയിപ്പ് നൽകിയിരുന്നു.സാഹസികത ഇഷ്ടപ്പെടുന്ന സ്വദേശി യുവാക്കൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്ന ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളുമാണ് പലപ്പോഴും മലയാളികൾക്കും ഇത്തരം സാഹസിക യാത്രകൾക്ക് പ്രചോദനമാകുന്നത്.എന്നാൽ ദീർഘനാളത്തെ പരിശീലനവും പരിചയവും ഉള്ളവർക്ക് മാത്രം സാധ്യമാകുന്ന ഡിസേർട്ട് സഫാരികൾക്ക് യാതൊരു മുന്നൊരുക്കവുമില്ലാതെ ഇറങ്ങിപ്പുറപ്പെടുന്നത് ചിലപ്പോൾ അപകടമരണത്തിന് പോലും കാരണമായേക്കാം.മരുഭൂമിയിലെ യാത്രകൾക്ക് അനുയോജ്യമായ തരത്തിലുള്ള സംവിധാനങ്ങളോട് കൂടിയ പ്രത്യേക വാഹനങ്ങൾക്ക് പകരം ഏതെങ്കിലും ഫോർവീൽ ഡ്രൈവ് വാഹനവുമായി ഇത്തരം സാഹസിക യാത്രകൾക്ക് പുറപ്പെടുന്നതും പലപ്പോഴും അപകടങ്ങൾക്ക് കാരണമാകാറുണ്ട്.
വെള്ളിയാഴ്ച വെളുപ്പിന് ദോഹ കോർണിഷിൽ നിന്നും ഉംസൈദിലേക്ക് യാത്ര തിരിച്ച കണ്ണൂർ സ്വദേശികൾ അപകടത്തിൽ പെട്ട് ഒരാൾ മരിക്കാനിടയായ സംഭവം അതീവ ഗൗരവത്തോടെയാണ് സാമൂഹ്യ പ്രവർത്തകർ കാണുന്നത്.വെള്ളിയാഴ്ച്ച രാവിലെ മൂന്നു മണിയോടെയാണ് കണ്ണൂർ സ്വദേശികളായ നാല് പേരടങ്ങുന്ന സംഘം കോർണിഷിൽ നിന്ന് യാത്രതിരിച്ചത്.ഡിസേർട്ട് സഫാരിക്കിടെ നിയന്ത്രണം വിട്ട വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ മട്ടന്നൂർ ചാവശ്ശേരി കാശിമുക്കിൽ അബിനാസ് അബ്ദുല്ല (33) ആണ് മരിച്ചത്.മറിഞ്ഞ വാഹനത്തിന്റെ അടിയിൽ പെട്ടാണ് അബിനാസ് മരിച്ചതെന്നാണ് വിവരം.അപകടത്തിൽ കൂടെയുണ്ടായിരുന്ന രണ്ടുപേർക്ക് നിസ്സാരമായ പരിക്കുകൾ പറ്റി.വാഹനമോടിച്ച മറ്റൊരു യുവാവ് അശ്രദ്ധമായി വാഹനമോടിച്ചു ഒരാൾ മരിക്കാനിടയായ കുറ്റത്തിന് പോലീസ് കസ്റ്റഡിയിലാണ്.
ഇതിനിടെ,മരിച്ച അബിനാസിന്റെ മൃതദേഹം ഇന്ന് രാത്രി എട്ട് മണിക്ക് നെടുമ്പാശേരിയിലേക്കുള്ള എയർഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ നാട്ടിലെത്തിക്കുമെന്ന് കെ.എം.സി.സി മയ്യിത്ത് പരിപാലന കമ്മറ്റി അൽ ഇഹ്‌സാൻ ചെയർമാൻ മെഹബൂബ് നാലകത്ത് അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക