January 07, 2022
January 07, 2022
അടുത്ത മൂന്ന് പതിറ്റാണ്ടോടെ ഗൾഫ് മേഖലയിലെ ജനസംഖ്യയിൽ നല്ലൊരു ശതമാനവും മറവി രോഗത്തിന് കീഴ്പ്പെടുമെന്ന് പഠനം. ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ കാരണം, മിഡിൽ ഈസ്റ്റ് മേഖലയിൽ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ ഉള്ളതിനേക്കാൾ മറവി രോഗികൾ ഉണ്ടാവുമെന്നാണ് ലാൻസെറ്റ് മെഡിക്കൽ മാസിക പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ പറയുന്നത്. അൽഷിമേഴ്‌സ് രോഗികളുടെ എണ്ണത്തിലും വലിയ വർധനവ് ഉണ്ടാവും.
2019 മുതൽ 2050 വരെയുള്ള കാലയളവിൽ ഖത്തറിലാണ് ഏറ്റവും അധികം ആളുകളെ മറവിരോഗം പിടികൂടുക. കണക്കുകൾ പ്രകാരം നിലവിൽ ഉള്ളതിന്റെ 1926 ശതമാനം വർധനവാണ് ഖത്തറിൽ മാത്രം രേഖപ്പെടുത്തുക. രണ്ടാമതുള്ള യു.എ.ഇ യിൽ 1795 ശതമാനം വർധനവ് ഉണ്ടാവും. ബഹ്‌റൈനിലും സ്ഥിതി സമാനമാവുമെന്നാണ് ലാൻസെറ്റ് ചൂണ്ടിക്കാണിക്കുന്നത്. 195 രാജ്യങ്ങളിൽ നടത്തിയ പഠനം പ്രകാരം, ഒമാൻ, സൗദി കുവൈത്ത്, ഇറാഖ്, ജോർദാൻ തുടങ്ങിയ രാജ്യങ്ങളും മറവി രോഗികളുടെ കണക്കിൽ ആദ്യ പത്തിൽ ഇടംപിടിക്കും. ലോകത്ത് നാല്പത് വയസ്സ് കഴിഞ്ഞ ആളുകളിൽ 57 മില്യനോളം പേർ മറവി രോഗികൾ ആണെന്നാണ് കണക്കുകൾ. മൂന്ന് പതിറ്റാണ്ട് കഴിയുമ്പോൾ ഈ കണക്ക് ഏതാണ്ട് മൂന്നിരട്ടി വർധിച്ച് 153 മില്യണിൽ എത്തുമെന്നാണ് പഠനറിപ്പോർട്ട് പറയുന്നത്. പ്രമേഹരോഗം, പുകവലി ശീലം തുടങ്ങിയവ മറവിരോഗത്തിലേക്ക് നയിച്ചേക്കുമെന്ന മുന്നറിയിപ്പും റിപ്പോർട്ടിൽ ഉണ്ട്.