March 14, 2022
March 14, 2022
ദോഹ : ഖത്തറിലെ സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ വിദ്യാർത്ഥികൾക്കായി 62000 സീറ്റുകൾ ഒഴിവുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്വകാര്യ സ്കൂൾ ലൈസൻസിങ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. പുതിയ സ്കൂളുകൾ ആരംഭിക്കാനുള്ള നടപടിക്രമങ്ങൾ തുടങ്ങിയതായും അധികൃതർ അറിയിച്ചു. ഈ മാസത്തിന്റെ തുടക്കത്തിലാണ് അടുത്ത അധ്യയന വർഷത്തേക്ക് കുട്ടികളെ രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ ആരംഭിച്ചത്.
ഖത്തറിലുള്ള വിദ്യാർത്ഥികൾക്ക് ഒക്ടോബർ 13 വരെയും, രാജ്യത്തിന് പുറത്തുനിന്നുള്ള വിദ്യാർത്ഥികൾക്ക് 2023 ജനുവരി വരെയും രജിസ്റ്റർ ചെയ്യാൻ അവസരമുണ്ട്. കരിക്കുലവും ഫീസ് ഘടനയും കണക്കിലെടുത്ത്, അനുയോജ്യമായ സ്കൂളുകളിൽ വിദ്യാർത്ഥികളെ ചേർക്കണമെന്ന് ലൈസൻസിങ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഹമദ് മുഹമ്മദ് അൽ ഖാലി രക്ഷിതാക്കളോട് നിർദ്ദേശിച്ചു. സ്കൂളുകളെ പറ്റി വിശദമായി അറിയാൻ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ അവസരം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കിന്റർഗാർഡനുകളിൽ പ്രവേശന പരീക്ഷയ്ക്ക് ഫീസ് ഈടാക്കാൻ പാടില്ലെന്നും, സ്കൂളുകളിൽ, സീറ്റ് ലഭ്യമാണെങ്കിൽ പ്രവേശന പരീക്ഷക്ക് ഫീസ് നിശ്ചയിക്കാമെന്നും അധികൃതർ അറിയിച്ചു. ഇന്ത്യൻ കരിക്കുലത്തിൽ 2787 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.