January 23, 2022
January 23, 2022
ദോഹ : ഈ വർഷം നവംബറിൽ ഖത്തർ വേദിയാവുന്ന ഫുട്‍ബോൾ ലോകകപ്പിന്റെ ഗതാഗതത്തിനായി മൂവായിരത്തോളം ബസുകൾ ഒരുക്കുമെന്ന് സുപ്രീം കമ്മിറ്റി മൊബിലിറ്റി ഡയറക്ടർ താനി അൽ സറാ അറിയിച്ചു. ഇവയിൽ 25 ശതമാനം ബസ്സുകളും പൂർണമായും വൈദ്യുതിയിലാണ് പ്രവർത്തിക്കുകയെന്നും, ശേഷിക്കുന്ന ബസ്സുകളും പ്രകൃതി സൗഹൃദമായ അന്തരീക്ഷത്തിലാണ് ഒരുക്കുന്നതെന്നും താനി കൂട്ടിച്ചേർത്തു.
ആകെ ഒരുങ്ങുന്ന മൂവായിരം ബസ്സുകളിൽ ആയിരത്തോളം ബസുകൾ ട്രയൽ റൺ നടത്തിയതായും സുപ്രീം കമ്മിറ്റി അറിയിച്ചു. ഖത്തർ റേഡിയോയിലെ പരിപാടിക്കിടെയാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. മാധ്യമപ്രതിനിധികൾക്കും, ലോകകപ്പുമായി ബന്ധപ്പെട്ട തൊഴിലുകളിൽ ഏർപ്പെട്ടവർക്കും, കാണികൾക്കും ഈ ബസുകളിൽ യാത്ര ചെയ്യാം. മത്സരത്തിന്റെ ടിക്കറ്റുകൾ കൈവശമുള്ളവർക്ക് യാത്ര തീർത്തും സൗജന്യമായിരിക്കും. ദോഹയിലും, സ്റ്റേഡിയങ്ങൾ നിലകൊള്ളുന്ന സ്ഥലങ്ങളിലും ഈ ബസ്സുകളുടെ സേവനം ലഭ്യമാവും. എട്ട് ആളുകളെ ഉൾകൊള്ളുന്ന മിനി ബസ്സുകളും, 20 സീറ്റുള്ളവയും, 36 സീറ്റുള്ളവയുമാണ് ലോകകപ്പിനായി നിരത്തിലിറങ്ങുന്നത്. ഏപ്രിൽ അവസാനം ആവുമ്പോഴേക്കും മുഴുവൻ ബസ്സുകളും സജ്ജമാകുമെന്നും സുപ്രീം കമ്മിറ്റി ആത്മവിശ്വാസം പ്രകടിപ്പിച്ചു.