January 01, 2022
January 01, 2022
അൻവർ പാലേരി
ദോഹ : ഏറെക്കാലത്തെ ഇടവേളക്ക് ശേഷം വെള്ളിയാഴ്ച രാത്രി ഖത്തറിൽ പരക്കെ മഴ ലഭിച്ചു.ഇടിമിന്നലോട് കൂടിയ ശക്തമായ മഴയാണ് രാജ്യത്തിന്റെ പലഭാഗങ്ങളിലും ലഭിച്ചത്.പലയിടങ്ങളിലും റോഡുകളിൽ വെള്ളം കെട്ടി.പുതുവർഷം ആഘോഷിക്കാൻ പലരും പുറത്തിറങ്ങിയതിനാൽ നേരിയ ഗതാഗത തടസ്സം അനുഭവപ്പെട്ടു.
അതേസമയം,കോവിഡ് വ്യാപനം വീണ്ടും കൂടിക്കൊണ്ടിരിക്കുന്നു സാഹചര്യത്തിലും ഈ വർഷം അവസാനത്തോടെ നടക്കാനിരിക്കുന്ന ഫിഫാ ലോകകപ്പിനുള്ള തകൃതിയായ ഒരുക്കത്തിലാണ് രാജ്യം.ലോകകപ്പ് കാണാനെത്തുന്ന 1.2 മില്യൺ സന്ദർശകർക്കുള്ള താമസ സൗകര്യം ഒരുക്കുക എന്നതായിരിക്കും ഇതുമായി ബന്ധപ്പെട്ട് ഖത്തർ നേരിട്ടേക്കാവുന്ന ഏറ്റവും വലിയ വെല്ലുവിളി.മറ്റു രാജ്യങ്ങളിൽ ലോകകപ്പ് നടക്കുമ്പോൾ വിവിധ നഗരങ്ങളിലായി സന്ദർശകർക്ക് താമസ സൗകര്യമൊരുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഭൂവിസ്തൃതിയിൽ വളരെ ചെറിയ രാജ്യമായ ഖത്തറിൽ ചുരുങ്ങിയത് 1.2 മില്യൺ ജനങ്ങളെ കൂടി അധികമായി ഉൾകൊള്ളാനും അവർക്ക് മതിയായ താമസ സൗകര്യമൊരുക്കാനും ഏറെ പണിപ്പെടേണ്ടിവരും.എന്നാൽ,തികച്ചും ശാസ്ത്രീയമായും കൃത്യമായ ആസൂത്രണത്തോടെയും ഈ പ്രശ്നത്തിനുള്ള പരിഹാരം കണ്ടെത്താനാണ് ലോകകപ്പ് കമ്മറ്റിയും ഖത്തർ ഭരണകൂടവും ശ്രമിക്കുന്നത്.
യുദ്ധകാലാടിസ്ഥാനത്തിൽ ഹോട്ടൽ മുറികളുടെ എണ്ണം വര്ധിപ്പിക്കുന്നതോടൊപ്പം ആഡംബര ജല നൗകകളിൽ സന്ദർശകർക്കുള്ള താമസ സൗകര്യമൊരുക്കാനും ഖത്തർ ശ്രമം തുടങ്ങിയിട്ടുണ്ട്.ഇതിനു പുറമെ ഖത്തറിൽ സ്വന്തമായി വീടുകളും വില്ലകളും ഉള്ളവർക്ക് പേയിങ് ഗസ്റ്റ് അടിസ്ഥാനത്തിൽ സന്ദർശകരെ താമസിപ്പിക്കാനും അനുമതി നൽകിയിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക