കൊച്ചി: മുന്‍ മിസ് കേരള വിജയികള്‍ അടക്കം മൂന്നു പേരുടെ മരണത്തിനിടയാക്കിയ പാലാരിവട്ടം കാർ അപകടത്തിൽ കാര്‍ ഓടിച്ചിരുന്ന മാള സ്വദേശി അബ്ദുള്‍ റഹ്മാനെ പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ച് വാഹനമോടിച്ച് അപകടം വരുത്തിയതിനും മനഃപൂര്‍വമല്ലാത്ത നരഹത്യക്കുമാണ് ഇയാൾക്കെതിരെ പാലാരിവട്ടം പോലീസ് കേസെടുത്തത്.വൈദ്യ പരിശോധനയില്‍ അബ്ദുള്‍റഹ്മാന്റെ രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. പരിക്കേറ്റ് ചികിത്സയിലായിരുന്ന റഹ്മാന്‍ തിങ്കളാഴ്ച വൈകീട്ടാണ് ആശുപത്രി വിട്ടത്.
ആഷിഖിന് ഖത്തറില്‍ ജോലി ലഭിച്ചതിന്റെ യാത്രയയപ്പിനോടനുബന്ധിച്ച് ഫോര്‍ട്ട്കൊച്ചിയിലെ നക്ഷത്ര ഹോട്ടലില്‍ ഒക്ടോബര്‍ 31-ന് രാത്രി ആഷിഖ്, റഹ്മാന്‍,അന്‍ജന, അന്‍സി എന്നിവര്‍ ഒത്തുകൂടി. പാര്‍ട്ടി കഴിഞ്ഞ് അന്‍ജനയുടെ തൃശ്ശൂരിലെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. കാര്‍ അമിത വേഗത്തിലായിരുന്നുവെന്നും പോലീസ് കണ്ടെത്തിയിരുന്നു.
നവംബര്‍ ഒന്നിന് പുലര്‍ച്ചെ ഒന്നിന് പാലാരിവട്ടത്തെ ഹോളി ഡേ ഇന്‍ ഹോട്ടലിനു മുന്നില്‍ വെച്ചായിരുന്നു അപകടം.മുന്‍ മിസ് കേരളയും ആറ്റിങ്ങല്‍ സ്വദേശിയുമായ അന്‍സി കബീര്‍ (25), മിസ് കേരള മുന്‍ റണ്ണറപ്പും തൃശ്ശൂര്‍ സ്വദേശിയുമായ അന്‍ജന ഷാജന്‍ (24) എന്നിവര്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റ് ചികിത്സയിലായിരുന്ന തൃശ്ശൂര്‍ സ്വദേശി കെ.എ. മുഹമ്മദ് ആഷിഖ് (25) ഞായറാഴ്ച രാത്രി മരിച്ചു. ആഷിഖിന്റെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് കൈമാറി.