December 20, 2022
December 20, 2022
ഹസനത്തുള്ള(എക്‌സിക്യൂട്ടീവ് മാനേജർ ദോഹ ക്വാറി)
ദോഹ : 36 വർഷത്തെ കാത്തിരിപ്പിന് ശേഷം ഫിഫ ലോകകപ്പ് മെസ്സിയും സംഘവും ഉയർത്തിയെങ്കിലും ഫുട്ബോൾ ആരാധകരുടെയാകെ മനം കവർന്നിരിക്കുകയാണ് ഫ്രാൻസിന്റെ പത്താം നമ്പർ താരം കൈലിയൻ എംബാപ്പെ. ടൂർണമെന്റിലുടനീളം മിന്നിത്തിളങ്ങുക മാത്രമല്ല, ഫൈനലിൽ ഹാട്രിക്കോടെ തന്റെ മികച്ച പ്രകടനം പുറത്തെടുക്കുകയും എട്ട് ഗോളുകൾ നേടി ടോപ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ട് കാലുകൊണ്ട് തട്ടി കയ്യിലെടുക്കുകയും ചെയ്ത ഈ അസാമാന്യ പ്രതിഭക്ക് ഇന്ന് 24 വയസ്സ് തികയുന്നേ ഉള്ളൂ.ഒരു കാര്യം ഉറപ്പാണ്,ലോക ഫുട്‍ബോൾ ഇനി അറിയപ്പെടുക കൈലിയൻ എംബാപ്പെ എന്ന ഒരു പേരിന് ചുറ്റുമായിരിക്കും.
ലോകം ഉറ്റുനോക്കിയ ഫൈനലിൽ 80 മിനിറ്റ് വരെ മെസ്സിയുടെയും ഡിമറിയയുടെയും ഏകപക്ഷീയ തേരോട്ടത്തെ അധിക സമയത്തിലേക്കും പിന്നീട് പെനാൽറ്റി ഷൂട്ടൗട്ടിലേക്കും നീട്ടിയത് എംബാപ്പെ എന്ന ഒറ്റയാന്റെ പോരാട്ടമാണ്. ഇപ്പോഴിതാ ഈ പിഎസ്ജി താരം തന്റെ മൗനം വെടിഞ്ഞ് ആദ്യ പ്രതികരണം നടത്തിയിരിക്കുകയാണ്.
'ഞങ്ങൾ തിരിച്ചു വരും'-. കിടിലൻ എംബാപ്പെ പറയുന്നു.
ലോകകപ്പ് ഫൈനൽ ചരിത്രത്തിലെ രണ്ടാമത്തെ ഹാട്രിക്ക് നേടി അദ്ദേഹം വിജയിച്ചിരുന്നെങ്കിൽ 1962 ൽ പെലെയ്ക്ക് ശേഷം രണ്ട് തവണ ജേതാക്കളാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാകുമായിരുന്നു. തുടർച്ചയായി ലോകകപ്പ് ഫൈനലുകളിൽ ഗോൾ നേടുന്ന രണ്ടാമത്തെ താരം കൂടിയാണ് കാമറൂൺ വേരുകളുള്ള ഈ ഫ്രഞ്ച് താരം.
അദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് സാക്ഷാൽ പെലെ തന്നെ രംഗത്ത് വന്നു എന്നത് ശ്രദ്ധേയമാണ്. "എന്റെ പ്രിയ സുഹൃത്ത്, എംബാപ്പെ, ഒരു ഫൈനലിൽ നാല് ഗോളുകൾ നേടി (പെനാൽറ്റി ഷൂട്ടൗട്ട് അടക്കം). നമ്മുടെ ഭാവി പ്രതിഭയുടെ കളി കാണാൻ കഴിഞ്ഞത് എന്തൊരു ഭാഗ്യമാണ്.
ഞായറാഴ്ച ഖത്തറിൽ നടന്ന എക്കാലത്തെയും മികച്ച ഷോപീസ് മത്സരങ്ങളിലൊന്നിൽ വിജയികളായ ലയണൽ മെസ്സിയുടെ അനന്തരാവകാശി ഇനി ഈ 24 -കാരനാവുമെന്നാണ് ഫുട്ബോൾ വിദഗ്ധർ പ്രവചിക്കുന്നത്. ഷെയ്ഖ് തമീമിന്റെ ഉടമസ്ഥതയിലുള്ള ജർമ്മൻ ക്ലബ്ബായ പി എസ് ജി യിൽ മെസ്സിയുടെ സഹതാരമാണ് എംബാപ്പെ എന്നതും കൗതുകകരമാണ്.
അതേസമയം, ടൂർണമെന്റിലെ അദ്ദേഹത്തിന്റെ പ്രകടനത്തെ പ്രശംസിച്ച് ഫ്രാൻസ് ക്യാപ്റ്റൻ ഹ്യൂഗോ ലോറിസ് പറഞ്ഞത്, ഖത്തറിലെ ലോകകപ്പ് കൈലിയൻ എംബാപ്പെയുടെ നേതൃത്വത്തിലുള്ള പുതുതലമുറ ടീമിലേക്കുള്ള രാജ്യത്തിന്റെ മാറ്റമാണ് എന്നാണ്. ഒരു തലമുറ തങ്ങളുടെ കരിയറിന്റെ അവസാന ഘട്ടത്തിലേക്ക് വരുന്ന ഈ സമയത്ത് ബാറ്റൺ എംബാപ്പെയുടെ നേതൃത്വത്തിലുള്ള പുതിയ തലമുറയിലേക്ക് കൈമാറിയിരിക്കുന്നു. ഈ മാസം അവസാനം 36 വയസ്സ് തികയുന്ന ഗോൾകീപ്പർ ലോറിസ് പറഞ്ഞു.
2018ൽ ജേതാക്കളായ ഫ്രഞ്ച് ടീമിൽ ഉണ്ടായിരുന്ന 19കാരനായ ഇതേ എംബാപ്പക്കായിരുന്നു മികച്ച യുവതാരത്തിനുള്ള പുരസ്കാരം കിട്ടിയത്. നിലവിൽ 23 വയസ്സു മാത്രമുള്ള വേഗതയുടെ പുതിയ പര്യായമായ എംബാപ്പെ റെക്കോർഡുകൾ പലതും തന്റെ പേരിലാക്കുമെന്നാണ് ഫുട്ബോൾ പ്രേമികൾ പ്രവചിക്കുന്നത്. നിങ്ങൾ അൽപം കൂടി കാത്തിരിക്കൂ എന്ന സന്ദേശം ആരാധകർക്ക് നൽകിയാണ് എംബാപ്പെ ലുസൈൽ സ്റ്റേഡിയത്തിൽ നിന്നിറങ്ങിയത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.