June 14, 2021
June 14, 2021
മസ്കത്ത്: കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ യാത്രാ വിലക്ക് കാരണം നിരവധി മലയാളികളാണ് ഒമാനിലേക്ക് തിരിച്ചുപോവാൻ കഴിയാതെ നാട്ടിൽ കുടുങ്ങികിടക്കുന്നത്.യാത്രാവിലക്ക് നീങ്ങുന്നതോടെ തിരിച്ചു പോകാൻ കഴിയുന്ന പ്രതീക്ഷയിലാണ് ഇവരെങ്കിലും എന്നാൽ വിസാ കാലാവധി കഴിഞ്ഞാൽ എന്ത് ചെയ്യുമെന്നത് ഉൾപെടെ നിരവധി ആശങ്കകൾ ഇവരെ അലട്ടുന്നുണ്ട്. എന്നാല്‍ യാത്ര വിലക്ക് കാരണം നാട്ടില്‍ കുടുങ്ങിയവരുടെ വിസ കാലാവധി ഇൗ കാലയളവില്‍ തീരുകയാണെങ്കില്‍ സനദ് സെന്‍ററുകള്‍ വഴി വിസ പുതുക്കാന്‍ കഴിയുമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.
ഇതിന് നാട്ടിലുള്ളവരുടെ സ്പോണ്‍സറോ, കമ്പനി പി.ആര്‍.ഒയോ സനദ് സെന്ററുകളിൽ ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചാല്‍ മതിയാകും. പാസ്േപാര്‍ട്ട്, റസിഡന്‍റ് കാര്‍ഡ് കോപ്പികള്‍, രണ്ട് ഫോട്ടോകൾ എന്നിവയാണ് വിസ പുതുക്കാന്‍ നല്‍കേണ്ടത്. അതേസമയം യാത്ര വിലക്ക് കാരണം മുടങ്ങിയ ടിക്കറ്റുകളുടെ പണം തിരിച്ചുകിട്ടുക എളുപ്പമല്ല. അടുത്ത ഏതെങ്കിലും തീയതിയിലേക്ക് യാത്ര മാറ്റി നിശ്ചയിക്കാനാണ് വിമാന കമ്പനികൾ നിര്‍ദേശിക്കുന്നത്. എന്നാല്‍ ടിക്കറ്റ് തീയതി മാറ്റാന്‍ ഒന്നിലധികം അവസരങ്ങള്‍ വിമാനകമ്പനികൾ നല്‍കുന്നുമില്ല. വിമാന യാത്ര വിലക്ക് എത്ര കാലം വരെ തുടരുമെന്നറിയാത്തതിനാല്‍ ടിക്കറ്റുകള്‍ മറ്റൊരു തീയതിയിലേക്ക് മാറ്റാന്‍ താല്‍പര്യമില്ലെന്നാണ് പൊതുവെ യാത്രക്കാര്‍ പറയുന്നത്.
വിമാനക്കമ്ബനികള്‍ ഒന്നിലധികം അവസരം നല്‍കാത്തതും ഇവരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ടിക്കറ്റ് തുക തിരിച്ച് ലഭിക്കണമെന്നാണ് യാത്രക്കാരില്‍ ബഹുഭൂരിപക്ഷവും ആവശ്യപ്പെടുന്നത്. വിമാന ടിക്കറ്റുകള്‍ക്ക് നല്‍കിയ പണം തിരിച്ചു നല്‍കാന്‍ നിരവധി പേരാണ് ആവശ്യമുന്നയിക്കുന്നതെന്ന് ട്രാവല്‍ ഏജന്‍സി മേഖലയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. നിലവില്‍ ഇവ തിരിച്ചു കിട്ടാന്‍ ആഴ്ചകള്‍ സമയമെടുത്തേക്കും.
അതിനാല്‍ നിലവിലെ അവസ്ഥയില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ തിരക്ക് കാണിക്കരുതെന്നും ട്രാവല്‍ ഏജന്‍റുമാര്‍ പറയുന്നു. ചെറിയ കാലയളവിനുള്ളില്‍ വിമാനക്കമ്ബനികള്‍ക്ക് പണം തിരിച്ചു നല്‍കാന്‍ കഴിയില്ല. നിരവധി പുറം രാജ്യങ്ങളില്‍ നിന്ന് ഒമാനിലേക്ക് വരാന്‍ വിലക്കുള്ളതിനാല്‍ ഒമാനില്‍ നിന്ന് ഇത്തരം രാജ്യങ്ങളിലേക്ക് യാത്രക്കാര്‍ കുറവാണ്. അതിനാല്‍ വിമാനക്കമ്ബനികള്‍ സീറ്റുകള്‍ കുറക്കാന്‍ നിര്‍ബന്ധിതരാവുകയാണ്.
കോവിഡ് പ്രതിസന്ധിയും യാത്രവിലക്കുകളുമെല്ലാം ഒഴിഞ്ഞ് ജനങ്ങള്‍ക്കു സ്വതന്ത്രമായി യാത്ര ചെയ്യാനുള്ള അവസ്ഥയുണ്ടാവുന്നത് വ്യോമയാന മേഖലയിലെ പ്രതിസന്ധി തുടരുമെന്നാണ് ഈ രംഗത്തുള്ളവരുടെ വിലയിരുത്തല്‍.