October 30, 2022
October 30, 2022
ന്യൂസ്‌റൂം സ്പോർട്സ് ഡെസ്ക്
ദോഹ : ഖത്തർ ലോകകപ്പിന് ഇനി 21 ദിവസങ്ങൾ മാത്രം അവശേഷിക്കെ ടുണീഷ്യ ഖത്തറിൽ കളിക്കുമോ എന്ന കാര്യത്തിൽ ഇനിയും അന്തിമ തീരുമാനമായില്ല.ഖത്തർ ലോകകപ്പിൽ യോഗ്യത നേടിയ ടുണീഷ്യയെ അയോഗ്യത കൽപിച്ച് പുറത്താക്കുമെന്നുള്ള സൂചനകൾ പുറത്തുവന്നെങ്കിലും ഇതുവരെ ഇക്കാര്യത്തിൽ ഫിഫ അന്തിമ തീരുമാനം അറിയിച്ചിട്ടില്ല.
പ്രാദേശിക ഫെഡറേഷന്റെ കാര്യനിർവഹണത്തിൽ ടുണീഷ്യ ൻ സർക്കാർ ഇടപെടൽ ഉണ്ടെന്ന് വ്യക്തമായാൽ ഈ വർഷം ഖത്തറിൽ നടക്കാനിരിക്കുന്ന ലോകകപ്പ് ഫൈനലിൽ രാജ്യത്തിന്റെ പങ്കാളിത്തത്തിന് അത് ഭീഷണിയാകുമെന്ന് ഫിഫ ടുണീഷ്യൻ ഫെഡറേഷനെ ഭീഷണിപ്പെടുത്തിയതായി അൽ-ജസീറ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.ഫിഫയെ അലോസരപ്പെടുത്തുന്ന ചില സമീപകാല പ്രസ്താവനകൾക്ക് പുറമേ, ടുണീഷ്യൻ യുവജന കായിക മന്ത്രി കമൽ ഡോകിഷ് രാജ്യത്തെ ചില ബോഡികൾ പിരിച്ചുവിടുമെന്നും അറിയിച്ചിരുന്നു.എന്നാൽ ഇക്കാര്യത്തിലുള്ള ആശങ്കയറിയിച്ചുകൊണ്ട് ഫിഫ കഴിഞ്ഞ ആഴ്ച ടുണീഷ്യൻ ഫുട്ബോൾ അസോസിയേഷന് കത്തയച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.ഫുട്‍ബോൾ ഫെഡറേഷനുകളുടെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള എന്തെങ്കിലും നടപടികൾ ടുണീഷ്യയുടെ ഭാഗത്തുനിന്നുണ്ടായാൽ ഫിഫ ചട്ടങ്ങൾക്കനുസൃതമായ നടപടിയുണ്ടാകുമെന്ന് ഫിഫ മുന്നറിയിപ്പ് നൽകിയതായാണ് വിവരം.എന്നാൽ ഇത് സംബന്ധിച്ച് പ്രതികരിക്കാനോ വാർത്ത സ്ഥിരീകരിക്കാനോ ടുണീഷ്യ ഇതുവരെ തയാറായിട്ടില്ല.
ഫ്രാൻസ്, ഡെന്മാർക്ക്, ഓസ്‌ട്രേലിയ എന്നിവർക്കൊപ്പം ഗ്രൂപ്പ് ഡിയിലാണ് ടുണീഷ്യ കളിക്കേണ്ടത്.എന്നാൽ സിംബാബ്‌വെയെയും കെനിയയെയും സ്‌പോർട്‌സിൽ സർക്കാർ ഇടപെടലിനെ തുടർന്ന് ഫിഫ സസ്പെൻഷൻ നേരിട്ട് തുനീഷ്യക്കും ഖത്തർ ലോകകപ്പിൽ പുറത്തിരിക്കേണ്ടിവരുമോ എന്നാണ് ഇപ്പോൾ ഫുട്‍ബോൾ ആരാധകർ ഉറ്റുനോക്കുന്നത്. അതേസമയം, ഫിഫ തുണീഷ്യയെ ഒഴിവാക്കാൻ തീരുമാനിച്ചാൽ പകരം ആരായിരിക്കും ലോകകപ്പിൽ മത്സരിക്കാനെത്തുക എന്ന കാര്യത്തിലും അവ്യക്തത നിലനിൽക്കുന്നുണ്ട്.
ടുണീഷ്യ പുറത്തായാൽ ഇറ്റലി, ഈജിപ്ത് അല്ലെങ്കിൽ അൾജീരിയക്കായിരിക്കും സാധ്യതയെന്ന് ചിലർ വിലയിരുത്തുന്നുണ്ട്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക